സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി ദീർഘിപ്പിച്ചു

Share

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി.സർക്കാർ ജീവനക്കാർ 500 രൂപ, സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാല/പൊതുമേഖലാ/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർ 500രൂപ + ജി.എസ്.ടി., കെ.എസ്.ആർ.ടി.സി ജീവനക്കാർ 600 രൂപ + ജി.എസ്.ടി., കെ.എസ്.ഇ.ബി. ജീവനക്കാർ 850 രൂപ + ജി.എസ്.ടി. എന്ന ക്രമത്തിലാണ് വാർഷിക പ്രീമിയം തുക അടച്ചുവരുന്നത്.

നിലവിലുള്ള പ്രീമിയം നിരക്കിൽ വാഗ്ദത്ത തുക 10 ലക്ഷമായി തുടരും. ജി.എസ്.ടി ബാധകമായ സ്ഥാപനങ്ങൾ ആയത് ഒടുക്കേണ്ടതാണ്. ജി.പി.എ.ഐ.എസ് പദ്ധതി പ്രകാരമുള്ള പരിരക്ഷയ്ക്ക് ആത്മഹത്യ കേസുകൾക്കും, മദ്യപിച്ചും, ലഹരി വസ്തുകളുടെ ഉപയോഗത്താലും ഉണ്ടാകുന്ന അപകടങ്ങൾക്കും, നിയമം തെറ്റിച്ചുണ്ടാകുന്ന അപകടങ്ങൾക്കും അർഹതയുണ്ടായിരിക്കുന്നതല്ല.

ജീവനക്കാർ എസ്.എൽ.ഐ, ജി.ഐ.എസ്. പദ്ധതികളിൽ അംഗത്വം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഡി.ഡി.ഒ. മാർക്കാണ്. എന്നാൽ എസ്.എൽ.ആർ വിഭാഗം ജീവനക്കാർക്കും, സർക്കാർ സർവീസിലുളള പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും എസ്.എൽ.ഐ, ജി.ഐ.എസ് ബാധകമല്ലെങ്കിലും ജി.പി.എ.ഐ.എസ്. അംഗത്വത്തിന് അർഹതയുണ്ടായിരിക്കും.