ഇന്‍ഡേന്‍ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ അവതരിപ്പിച്ചു

Share

തിരുവനന്തപുരം: ഇന്‍ഡേന്‍ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍, സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി, ജി.ആര്‍. അനില്‍ വിപണിയിലിറക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി ടീക്കാറാം മീണ, ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവന്‍ വി.സി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

തുടക്കത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കുക. തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോടും ലഭ്യമാക്കും. ക്രമേണ സംസ്ഥാനത്തൊട്ടാകെ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും.

ഹൈ-ഡെന്‍സിറ്റി പോളിത്തിലിന്‍ ഉപയോഗിച്ചാണ് കമ്പോസിറ്റ് സിലിണ്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫൈബര്‍ ഗ്ലാസിന്റെ കവചവും ഉണ്ട്. പുറമേ എച്ച്ഡിപിഇ ഔട്ടര്‍ ജാക്കറ്റും. 5 കിലോ, 10 കിലോ തൂക്കം ഉള്ള രണ്ടു വേരിയന്റുകളില്‍ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും.

ഇപ്പോള്‍ ഉപയോഗത്തിലുള്ള പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങള്‍ പുതിയ സിലിണ്ടറിനുണ്ട്. പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് കമ്പോസിറ്റ് സിലിണ്ടറിന് ഭാരം കുറവായതിനാല്‍ കൈകാര്യം ചെയ്യാന്‍ സൗകര്യപ്രദമാണ്.

കമ്പോസിറ്റ് സിലിണ്ടര്‍ സുതാര്യമായതിനാല്‍, സിലിണ്ടറിനുള്ളിലെ എല്‍പിജിയുടെ അളവ് ഉപഭോക്താവിന് കാണാന്‍ കഴിയും. റീഫില്ലിന് ഇത് സഹായകമാണ്.

പുതിയ സിലിണ്ടറിന് തുരുമ്പെടുക്കുകയില്ലെന്ന പ്രത്യേകതയും ഉണ്ട്. സുരക്ഷയാണ് മറ്റൊരു ഉറപ്പ്. ഇതിനെല്ലാം പുറമേ ആധുനിക അടുക്കളയ്ക്കും വീടുകള്‍ക്കും അലങ്കാരം കൂടിയാണ് പുതിയ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍.