ഇക്കണോമി മിഷൻ തൊഴിൽ മേള ആദ്യഘട്ടത്തിൽ 10,000 പേർക്ക് തൊഴിൽ സാധ്യതയെന്ന് മന്ത്രി ആന്റണി രാജു

Share

സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷൻ തിരുവനന്തപുരം ജില്ലാതല തൊഴിൽമേള ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾക്ക് രൂപവും ഭാവവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നൈപുണ്യവും വൈദഗ്ദ്ധ്യവുമുള്ള തൊളിലാളികളേയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളേയും ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.
വൈദഗ്ധ്യമുള്ള ജീവനക്കാരുടെ അഭാവമാണ് വ്യാവസായിക മേഖല നേരിടുന്ന പ്രശ്‌നം. കൃഷി, ആരോഗ്യം, വിജ്ഞാനം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിലുൾപ്പെടെ നിരവധി തൊഴിൽ സാധ്യതകളാണ് ഇനി തുറക്കപ്പെടുന്നത്.
കേരളത്തിന് അകത്തും പുറത്തും നിന്നുമായി 104 തൊഴിൽ ദാദാക്കളും ഏകദേശം 900 ഉദ്യോഗാർഥികളും തൊഴിൽ മേളയിൽ പങ്കെടുത്തു. ജോലി ലഭിച്ചവരുടെ വിവരങ്ങൾ വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.
പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കണോമി മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ.കെ.എം അബ്രഹാം, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി  ഡോ.പി.വി ഉണ്ണിക്കൃഷ്ണൻ, കെ-ഡിസ്‌ക് മാനേജ്‌മെന്റ് സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി. പി സജിത, ജില്ലാ വികസന കമ്മീഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി.രാജീവ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എൽ.ജെ റോസ് മേരി, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ അബ്ദുൾ റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.