വാവ സുരേഷ് ജീവിതത്തിലേക്ക്…

Share

കോട്ടയം∙ ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’ – മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അദ്ദേഹത്തിന്റെ ജീവന്‍ കാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഡോക്ടര്‍മാര്‍ക്കും വാവയെ സ്‌നേഹിക്കുന്നവര്‍ക്കും വലിയ ആശ്വാസമായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന വാവയെ ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ സുരേഷ് അല്‍പം നടക്കുകയും ചെയ്തു. ഇന്ന് സുരേഷിനെ ഐസിയുവില്‍നിന്നു തൊട്ടടുത്ത മുറിയിലേക്ക് മാറ്റി. ആഹാരം നൽകിത്തുടങ്ങി. ഓർമ്മശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തു.  ആന്റിബയോട്ടിക് ഉൾപ്പെടെയുളള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഡോക്ടര്‍മാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നല്‍കിയത് തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഓര്‍മ തിരിച്ചുകിട്ടിയോ എന്ന് അറിയുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ചോദ്യം ചോദിച്ചത്. പാമ്പ് കടിച്ചതിനെക്കുറിച്ച് സുരേഷിനോടു ചോദിച്ചില്ല. ഹൃദയസ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നു ഡോ. ജയകുമാര്‍ പറഞ്ഞു. 

കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖന്റെ കടിയേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുരേഷ് ജീവിതത്തിലേക്കു മടങ്ങിയതിന്റെ ആശ്വാസത്തിലാണ് കേരളമാകെയും കുറിച്ചി നിവാസികളും.