‘തിരികെസ്‌കൂളിൽ’ ക്യാമ്പയിൻ സമാപന സമ്മേളനവും ഉപജീവന ക്യാമ്പയിൻ കെ-ലിഫ്ട് 24 ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

Share
    കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണാർഥം സംഘടിപ്പിച്ച 'തിരികെസ്‌കൂളിൽ'  ക്യാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും  ക്യാമ്പയിന്റെ തുടർച്ചയായി മൂന്ന്ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനം ഒരുക്കാൻ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ചിരിക്കുന്ന  ഉപജീവന ക്യാമ്പയിൻ 'കെ-ലിഫ്റ്റ്-24ന്റെ  ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കുടുംബശ്രീയുടെ കീഴിലുള്ള 46 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്കും പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബർ ഒന്നിന് കുടുംബശ്രീ തുടക്കമിട്ട ബൃഹത് ക്യാമ്പയിനായ ‘തിരികെ സ്‌കൂളിൽ’ മികച്ച പങ്കാളിത്തം കൊണ്ട് രണ്ട് ലോകറെക്കോർഡുകളാണ് നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ൻ എന്ന വിഭാഗത്തിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇൻഡ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയാണ് ക്യാമ്പയിൻ കരസ്ഥമാക്കിയത്. ലോക റെക്കോർഡുകളുടെ സർട്ടിഫിക്കറ്റ് കൈമാറൽ, ‘തിരികെസ്‌കൂളിൽ’ സുവനീർ പ്രകാശനം, ഉപജീവന ക്യാമ്പയിൻ ‘ക്‌ളിഫ്റ്റ് 24’ കൈപ്പുസ്തകത്തിന്റെയും ലോഗോയുടെയും പ്രകാശനം എന്നിവയും മുഖ്യമന്ത്രി നിർവഹിച്ചു.

Ad 3
    2023 ഒക്ടോബർ ഒന്നിനും 2023 ഡിസംബർ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനിൽ 38,70,794 ലക്ഷംഅയൽക്കൂട്ട വനിതകൾ പങ്കെടുത്തു. കുടുംബശ്രീയുടെകീഴിൽആകെയുള്ള 3,14,810 അയൽക്കൂട്ടങ്ങളിൽ 3,11,758 അയൽക്കൂട്ടങ്ങളും ക്യാമ്പയിനിൽ പങ്കാളികളായി.രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷൻ പുതിയവർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന നൂതനവും വിപുലവുമായ ദൗത്യങ്ങളിലൊന്നാണ് കുടുംബശ്രീ ലൈവ്ലിഹുഡ് ഇൻഷിയേറ്റീവ് ഫോർ ട്രാൻസ്ഫോർമേഷൻ (KLIFT 24).  മൂന്ന് ലക്ഷം വനിതകൾക്ക് പദ്ധതിയിലൂടെ  സുസ്ഥിരവരുമാനം ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടനാതലത്തിലും വിവിധ പ്രോജക്ടുകൾക്ക് കീഴിലും കഴിഞ്ഞ വർഷം ആവിഷ്‌കരിച്ചു നടപ്പാക്കിയ ഊർജിതവും ആസൂത്രിതവുമായ പ്രവർത്തനങ്ങളുടെ ഫലപ്രദമായ തുടർച്ചയാണ് ഈ ഉപജീവനക്യാമ്പയിൻ.

ഒരു അയൽക്കൂട്ടത്തിൽ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴിൽ എന്ന കണക്കിൽ ഉപജീവനമാർഗം സൃഷ്ടിച്ചു കൊണ്ട് കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി അംഗങ്ങൾക്കും സുസ്ഥിര വരുമാനം ലഭ്യമാക്കും. 1070 സി.ഡി.എസ്സുകൾക്ക് കീഴിലായി 3,16,860 അയൽക്കൂട്ടങ്ങളാണ് നിലവിലുള്ളത്. ഇത്രയും വനിതകൾക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്നതിലൂടെ ഈ കാമ്പയിൻ കേരളത്തിന്റെ ദാരിദ്ര്യനിർമാജന രംഗത്ത് പുതിയ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.