പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ശ്വാസ് ക്ലിനിക്കുകൾ: വീണാ ജോർജ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സി.ഒ.പി.ഡി.യെ ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചത്. 39 ജില്ലാ, ജനറൽ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശ്വാസ് ക്ലിനിക്കുകൾ കൂടാതെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (Pulmonary rehabhilitation) ആരംഭിച്ചിട്ടുണ്ട്. ശ്വസന വ്യായാമ മുറകളും, മറ്റു എയറോബിക് വ്യായാമങ്ങളും, പുകവലി നിർത്തുന്നതിനുള്ള സഹായവും, ശ്വാസകോശ രോഗികൾ വിഷാദ രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാനുള്ള കൗൺസലിംഗ് സേവനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കും. ഈ സേവനങ്ങൾ എല്ലാ ശ്വാസകോശ രോഗികൾക്കും കോവിഡാനന്തര രോഗികൾക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്.

സി.ഒ.പി.ഡി. എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. വിട്ടുമാറാത്തതും കാലക്രമേണ വർധിക്കുന്നതുമായ ശ്വാസംമുട്ടൽ, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പുക, വാതകകങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയോടുള്ള സമ്പർക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നു.