കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കും: എം ബി രാജേഷ്

Share

തിരുവനന്തപുരം: കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും 2026 ഓടെ അത് സാധ്യമാകുമെന്നും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് . ശുചിത്വമിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനർജി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഈ നേട്ടം കൈവരിക്കാൻ കഴിയും. മാലിന്യ സംസ്‌കരണ രംഗത്ത് ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗത്തിൽ തീരുമാനമായി. ദ്രവമാലിന്യരംഗത്ത് പ്രത്യേക ഇടപെടൽ നടത്താനും മന്ത്രി നിർദേശിച്ചു.

വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കാൻ സംസ്ഥാന-ജില്ലാ സമിതികളെ കാര്യക്ഷമമാക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പ്രതിനിധികൾ ഇതിൽ അംഗങ്ങളായിരിക്കും.സംസ്ഥാനത്തിൻറെ വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്ന മാലിന്യ സംസ്‌കരണ പദ്ധതികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി. മികച്ച നിക്ഷേപ സാധ്യതയുള്ള മേഖല എന്ന നിലയിൽ സ്വകാര്യനിക്ഷേപകരുടെ പങ്കാളിത്തം മാലിന്യസംസ്‌കരണരംഗത്ത് വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

മാലിന്യ സംസ്‌കരണ മേഖലയിൽ ലഭ്യമായ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും സംവിധാനങ്ങളും പരിചയപ്പെടുത്താനുള്ള അന്താരാഷ്ട്ര ടെക്‌നിക്കൽ കോൺക്ലേവ് ജനുവരി 12,13,14തീയതികളിൽ എറണാകുളത്ത് നടക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും കോൺക്ലേവിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഏറ്റവും ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് മാലിന്യ സംസ്‌കരണ പദ്ധതികളോടുള്ള കാഴ്ചപ്പാട് മാറണം. മാലിന്യ സംസ്‌കരണമല്ല, സംസ്‌കരിക്കാത്ത മാലിന്യമാണ് കൂടുതൽ അപകടകരമെന്ന് ബോധവത്കരിക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കേരളം എത്താതിരിക്കാൻ മാലിന്യ സംസ്‌കരണ പദ്ധതികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.