കണ്ണൂർ വിമാനത്താവളം സ്വർണ്ണക്കടത്തുകാരുടേയും മയക്കുമരുന്നുകാരുടേയും കേന്ദ്രമായി മാറുന്നു

Share

കോവിഡ് കാലത്ത് രാജ്യാന്തര സർവ്വീസ് നിർത്തിയിട്ടും കോടികളുടെ സ്വർണ്ണം കണ്ണൂരിൽ നിന്നും പിടികൂടപ്പെട്ടത് അതിന്റെ സൂചനയാണ്.

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വർണ്ണക്കടത്തിന്റെ ക്രൈംപോർട്ടായി മാറുകയാണ്.കോവിഡ് കാലത്ത് മാസങ്ങളോളം രാജ്യാന്തര വിമാനസർവ്വീസ് നിർത്തിയിട്ടും സ്വർണ്ണക്കടത്തിൽ കുതിപ്പ് തുടരുകയാണ്.2021 ജനുവരി മുതൽ ഡിസംബർ വരെ 22.11 കോടി രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ചു പിടിയിലായിരുന്നു. ആറ് മാസത്തിലേറെക്കാലം രാജ്യാന്തര വിമാന സർവ്വീസ് മുടങ്ങിയിട്ടും കടത്ത് അതനുസരിച്ച് കുറഞ്ഞില്ല.2020-ൽ 58 സ്വർണ്ണക്കടത്തു കേസുകളാണ് രജിസ്ട്രർ ചെയ്തത്. 30 കിലോ ഗ്രാം സ്വർണ്ണവുമായി അറസ്റ്റിലായവർ 37 പേരാണ്. കോവിഡ് കാലത്ത് യാത്രക്കാർ കുറഞ്ഞിട്ടും കള്ളക്കടത്ത് നിർബാധമായി തുടരുന്നു എന്നതിന് തെളിവാണിത്. സ്വർണ്ണക്കടത്തിന് പുറമേ ഇക്കാലയളവിൽ 3016 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. 2019-20 വർഷത്തിൽ 17.57 കോടി രൂപ വിലവരുന്ന 45 കിലോഗ്രാം സ്വർണ്ണമാണ് കള്ളക്കടത്തായി എത്തിയത്. 64 കടത്തുകാരിൽ നിന്നാണ് ഇത്രയും സ്വർണ്ണം പിടികൂടിയത്. 29 പേർ അറസ്റ്റിലാവുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പ്രകാരം യാത്രക്കാരിൽ ഗണ്യമായ കുറവുണ്ടായിട്ടും കടത്തുകാരുടെ എണ്ണം കൂടി വരുന്നതായാണ് കാണുന്നത്. സ്വർണ്ണത്തിന് പുറമേ മയക്കുമരുന്നും കുങ്കുമപ്പൂവും കടത്തുന്ന പ്രവണതയും കണ്ണൂർ വിമാനത്താവളത്തിൽ വർദ്ധിച്ചു വരികയാണ്. 27 ലക്ഷം രൂപയുടെ സിഗരറ്റുകളും കണ്ണൂരിലേക്ക് കടത്തിയിരുന്നു. മംഗളൂരു എയർപോർട്ടിൽ അടുത്ത കാലത്തായി സ്വർണ്ണക്കടത്തിന്റെ പതിവ് കുറഞ്ഞത് കണ്ണൂരിലേക്ക് താവളം മാറ്റാനാണോ എന്ന സംശയവും അധികൃതർക്കുണ്ട്. ഇപ്പോൾ കടത്തി പിടികൂടപ്പെടുന്നത് വൻ കടത്തുകാരുടെ തന്ത്രത്തിന്റെ ഫലമാണോ എന്ന സൂചനയുമുണ്ട്. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നിൽ കണ്ട് ഇത്തരം സംഘങ്ങൾ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു. അത്തരത്തിലുളള സൂചനകൾ പോലീസിനും ലഭിക്കുകയുണ്ടായി. ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ ക്രിമിനൽ സംഘങ്ങൾ നേരത്തെ തന്നെ ക്വട്ടേഷൻ സംഘങ്ങളായും മാഫിയാ സംഘങ്ങളായും മറ്റും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ ക്രിമനലുകൾ കൊടിയുടേയും പ്രത്യയ ശാസ്ത്രത്തിന്റേയും വേർതിരിവില്ലാതെ കർണ്ണാടമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകളിൽ സജീവ സാനിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
കുപ്രസിദ്ധമായ കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങളും മംഗളൂരുവിലെ ലഹരിമരുന്നു മാഫിയകളും ഹവാല പണമിടപാരുകാരും ഒരുമിച്ച് ചേരുന്നതിന്റെ സൂചനകളും കണ്ടു വരുന്നുണ്ട്. കേരളത്തിലെ കുറ്റ കൃത്യങ്ങളുടെ കേന്ദ്രമായ കൊച്ചി ഇനി കണ്ണൂരിന് വഴിമാറികൊടുക്കേണ്ട അവസ്ഥയും വന്നേക്കാം. കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ലക്ഷ്യമാക്കി കഴിഞ്ഞു. ദിനം പ്രതി മംഗലൂരു വിമാനത്താവളത്തിൽ നിന്നും പിടികൂടപ്പെടുന്ന കടത്തുകാരുടെ എണ്ണം അടുത്തകാലങ്ങളായി കാണുന്നില്ല. ഇത് കണ്ണൂരിലേക്ക് ചേക്കേറാനുളള ഗൂഢാലോചനയുടെ ഭാഗമാണോ എന്നും സംശയമുണ്ട്.കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ വളർത്തിയെടുത്ത അക്രമി സംഘങ്ങൾ പാർട്ടി നേതൃത്വങ്ങൾക്ക് വഴങ്ങാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. പാനൂർ തലശ്ശേരി, ഇരിട്ടി മേഖലകളിലെ ഇത്തരം സംഘങ്ങൾ എതിരാളികളുടെ താവളങ്ങളിൽ അക്രമം നടത്തുന്നതിന് വേണ്ടി ഓരോ പാർട്ടിയും വളർത്തിയെടുത്തവയാണ്. അതനുസരിച്ചുളള ആയുധ പരിശീലനവും അവർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ കായിക ശക്തിയും ആയുധ ബലവും ഇപ്പോൾ സ്വന്തം സാമ്പത്തിക ശക്തിക്കുവേണ്ടി ഉപയോഗിച്ച് വരികയാണ്. നേരത്തെ മുഖാമുഖം നിന്ന് പോരടിച്ച് കൊല്ലും കൊലയും നടത്തിയവർ സാമ്പത്തിക ശക്തിയാകാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയ സ്ഥിരം കുറ്റവാളികൾ ഇപ്പോൾ പാർട്ടി പണി ഏറ്റെടുക്കുന്നതിൽ വിമുഖരാണ്. കവർച്ച, ഹവാല കൊള്ള തുടങ്ങിയ കാര്യങ്ങളിൽ ഒരു കാലത്ത് പരസ്പരം പോരാടിയവർ ഇപ്പോൾ ഒരുമിച്ച് നിൽക്കുകയാണ്. ഹവാല സംഘങ്ങൾ പണവുമാ യി വരുന്ന സമയത്ത് അവരുടെ വാഹനം തടഞ്ഞു നിർത്തി ആയുധങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയയിൽ സംഘങ്ങൾ കോടികൾ തട്ടിയെടുത്തിട്ടുണ്ട്. കർണ്ണാടക-കോഴിക്കോട് ഭാഗങ്ങളിൽ നിന്നും എത്തുന്ന പണം വഴി തിരിച്ച് വിട്ട് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെത്തിച്ച് പണം തട്ടുകയാണ് പതിവ്,. വിമാനത്താവളം യാഥാർത്ഥ്യമായതോടെ കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങളുമായി ഇത്തരം ക്രിമിനൽ സംഘങ്ങൾ ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് വിവരം.