സാധാരണക്കാരന്റെ മുഖത്തുണ്ടാകുന്ന സന്തോഷമാണ് കെ. എ. എസുകാർ നൽകേണ്ട പ്രധാന സംഭാവന: പിണറായി വിജയൻ

Share

തിരുവനന്തപുരം: ഭരണസിരാകേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി മുന്നിൽ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ സിവിൽ സർവീസിന് നൽകേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരിശീലന പൂർത്തീകരണ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

104 പേർ ചരിത്ര നിയോഗത്തിന്റെ ആദ്യ വക്താക്കളായി മാറിയിരിക്കുന്നു. ഐ. എ. എസുകാർ പലരും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരായിരിക്കും. അവർക്ക് പലപ്പോഴും നാട്ടിലേക്ക് പോകണം എന്ന് തോന്നുന്നത് സ്വാഭാവികം. കഴിവിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഇവിടെ വേണം എന്ന് തോന്നുന്ന ഐ. എ. എസ് ഉദ്യോഗസ്ഥർക്കും പോകാൻ അനുമതി നൽകേണ്ടി വരും. എന്നാൽ കെ. എ. എസിന്റെ കാര്യത്തിൽ ഈ വിഷമസ്ഥിതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ. എ. എസ് സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

നിയമം പാലിക്കുമ്പോൾ തന്നെ അത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് പ്രധാനമാണ്. നിയമം വ്യാഖ്യാനിക്കുമ്പോൾ സാധാരണക്കാരന്റെ ജീവിത പ്രയാസത്തെ എങ്ങനെ മാറ്റാൻ കഴിയും എന്ന് ചിന്തിക്കണം. ഓരോ ഫയലിൽ ഒപ്പു വയ്ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തിൽ എത്ര വേഗത്തിൽ മാറ്റം വരുത്താൻ കഴിയും എന്ന ചിന്ത മനസിൽ ഉണ്ടാകണം. താൻ അഴിമതി നടത്തില്ലെന്നല്ല, സർക്കാർ സർവീസിൽ ചുറ്റുമുള്ള ഒരാളെയും അിമതിക്ക് സമ്മതിക്കില്ലെന്നായിരിക്കണം പ്രതിജ്ഞയെന്ന് മന്ത്രി പറഞ്ഞു.