ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും

Share

ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തങ്ങളുടെ തുടക്കം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. മംഗലപുരത്ത് ടെക്നോപാർക്ക് ഫേസ്-4 ൽ സ്ഥാപിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കബനി ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ 13,000 ചതുരശ്ര അടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ലോകത്തെ വളരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ബിസിനസ് യൂണിറ്റുകൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിക്കുന്ന പദ്ധതിയിൽ ഇൻഡസ്ട്രി 4.0 ടെക്നോളജീസ്, ഇലക്ട്രോണിക്സ് ടെക്നോളജീസ് ആൻഡ് സ്മാർട്ട് ഹാർഡ്വെയർ, സസ്റ്റൈനബിൾ ആൻഡ് സ്മാർട്ട് മെറ്റീരിയൽസ് എന്നീ മൂന്നു മേഖലകളിൽ വ്യവസായത്തിനും ബിസിനസ് യൂണിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗകര്യമൊരുക്കും.

ടെക്നോപാർക്ക് ഫേസ് -4ൽ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നാണു ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്. 13.95 ഏക്കർ സ്ഥലം ഇതിനായി ഡിജിറ്റൽ സർവകലാശാലയ്ക്കു കൈമാറാൻ ഭരണാനുമതിയായിട്ടുണ്ട്. 1515 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവു പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി കിഫ്ബി വഴി 200 കോടി രൂപ അനുവദിക്കുന്നതിനു സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.

1,50,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടു കെട്ടിടങ്ങളാകും ഡിജിറ്റൽ സയൻസ് പാർക്കിൽ ആദ്യമുണ്ടാകുക. അഞ്ചു നിലകളുള്ള ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആദ്യ കെട്ടിടത്തിൽ മികവിന്റെ കേന്ദ്രങ്ങളും ഡിജിറ്റൽ ഇൻക്യുബേറ്ററുമുണ്ടാകും. മൂന്നു നിലകളിലായി 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റിവ് യൂണിറ്റുകളും ഡിജിറ്റൽ എക്സ്പീരിയൻസ് സെന്ററും ഉണ്ടാകും. ഒന്നാമത്തെ കെട്ടിടത്തിൽ പൊതുവായ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറും വിവിധ ബിസിനസ് യൂണിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കുമായി പൊതുവായ ജോലിസ്ഥലങ്ങളും വ്യക്തിഗത വർക്ക യൂണിറ്റുകളുമുണ്ടാകും. വിവിധ മികവിന്റെ കേന്ദ്രങ്ങൾക്കു കീഴിലുള്ള പ്രധാന ഗവേഷണ ലാബുകളും ഇവിടെ സ്ഥാപിക്കും.