സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകം: വി.എൻ വാസവൻ

Share

സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ജീവിതത്തിൻ്റെ നാനാ മേഖലയിലേയും വിശാല സാധ്യതകൾ പ്രയോജനപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങളാണ് സഹകരണ മേഖല ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കുന്നുകര സർവീസ് സഹകരണ ബാങ്കിൻ്റെ അഗ്രി പ്രൊഡക്റ്റ്സ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നുകര സർവീസ് സഹകരണ ബാങ്ക് പുറത്തിറക്കിയ വാക്വം ഫ്രൈഡ് ചിപ്സ് യൂണിറ്റ് ചിപ് കോപ് സഹകരണ മേഖലയ്ക്ക് മുതൽക്കൂട്ടാണ്. ഏത്തക്കായ, മരച്ചീനി എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ് നബാർഡിൻ്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കാർഷിക, സഹകരണ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഇതിന് സാധിക്കും. ഭാവിയിൽ രണ്ടു മേഖലകളും പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചാൽ കർഷകർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ പൊക്കാളി, മരച്ചീനി തുടങ്ങിയവ ഉത്പാദിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന സഹകരണ സംഘങ്ങളുണ്ട്. ഇതിനൊപ്പം ചിപ്പ് – കോപ് കൂടിയെത്തുന്നതോടെ ജില്ലയ്ക്ക് വലിയ മുതൽക്കൂട്ടാവും. ഈ നേട്ടത്തിന് പിന്നിൽ നേതൃപരമായ പങ്ക് വഹിച്ച ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ എന്നതിനപ്പുറത്തേക്ക് സഹകരണ മേഖല വളർന്നു കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലയിലും സഹകരണ മേഖല ഉത്പന്നങ്ങൾക്കായി കോപ് മാർട്ടുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ ഉത്പന്നങ്ങൾ വിലക്കുറവുള്ളതും ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതുമായിരിക്കും.കൂടാതെ കേരളത്തിലെ ദുരന്ത മുഖങ്ങളിൽ കൈത്താങ്ങായി നിൽക്കാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തും പ്രളയ സമയത്തും ജനങ്ങൾക്ക് ആശ്വാസമായി സഹകരണ പ്രസ്ഥാനങ്ങൾ മാറിയെന്നും മന്ത്രി പറഞ്ഞു.