മാലിന്യ മുക്ത നവകരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കർശന പരിശോധന

Share

മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഗ്രേഡിംഗ് നല്‍കുന്നത് ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനതല ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പരിശോധനയില്‍ 50 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപാകതകള്‍ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് നോട്ടീസ് അയക്കുമെന്നും അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കോര്‍പ്പറേഷനുകള്‍, മിഷനുകള്‍, അതോറിറ്റികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവയിലാണ് പരിശോധന നടത്തുക.
പരിശോധനയിലൂടെ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് നല്‍കുന്നതിന് യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലയിലെ 26 വളണ്ടിയര്‍മാര്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണല്‍മാര്‍, കിലയുടെ തീമാറ്റിക് എക്‌സ്‌പേര്‍ട്ടുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടീമുകള്‍ രൂപീകരിക്കും.

ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനങ്ങള്‍ ഓറഞ്ച് ക്യാറ്റഗറിയില്‍ വരുന്നതായതിനാല്‍ നിര്‍ബന്ധമായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി പത്രം വാങ്ങണമെന്നും ഇതിനുള്ള കൃത്യമായ നിര്‍ദേശം ബോര്‍ഡ് എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. മിക്ക സ്ഥാപനങ്ങള്‍ക്കും ഇതിനെ പറ്റി ധാരണയില്ലാത്തതിനാല്‍ വലിയ തോതില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.