സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്തും: മന്ത്രി ജി ആര്‍ അനില്‍

Share

സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്തുമെന്നും ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് മന്ത്രി ജി ആര്‍ അനില്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ ചേര്‍ന്ന കെ-സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തില്‍ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയര്‍ത്തുന്നത്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 10 ശതമാനം കെ സ്റ്റോറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പഴയ റേഷന്‍ കടകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി കൂടുതല്‍ സൗകര്യങ്ങളും ഉത്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ സ്റ്റോര്‍ വഴി ചെയ്യുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കെ- സ്റ്റോറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ റേഷന്‍കടകള്‍ വഴി കുടിവെള്ള വിതരണം ക്രിസ്മസിന് മുമ്പ് നടപ്പാക്കിയിട്ടുണ്ട്. 10 രൂപ നിരക്കിലാണ് റേഷന്‍ കടകളില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്. കൂടാതെ ചെറിയ ഗ്യാസ് കുറ്റിയും കെ-സ്‌റ്റോറില്‍ ലഭ്യമാക്കുന്നുണ്ട്. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, മൊബൈല്‍ റീചാര്‍ജിംഗ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍ കെ-സ്‌റ്റോറുകള്‍ വഴി ലഭ്യമാക്കി കൂടുതല്‍ വരുമാനം നേടുന്നതിന് റേഷന്‍ വ്യാപാരികള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു