മനുഷ്യ- വന്യ ജീവി സംഘര്‍ഷത്തില്‍ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം 50 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ജഗതി ജവഹര്‍ സഹകരണ ഭവന്‍ ആഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച, വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യും. വനാതിര്‍ത്തി പ്രദേശത്തെ കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എന്‍.ഒ. സി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും. മറ്റ് നിയമക്കുരുക്കുകള്‍ ഇല്ലെങ്കില്‍ മൂന്നു മാസത്തിനകം ഉദ്യോഗസ്ഥന്‍ എന്‍.ഒ.സി നല്‍കിയിരിക്കണമെന്നും മനപ്പൂര്‍വ്വം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.
മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളില്‍ ജീവനും ജീവനോപാധിയും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആഗസ്റ്റിലാണ് അദാലത്ത് സംഘടിപ്പിക്കുക. വനാതിര്‍ത്തി പ്രദേശവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌ക്കരിക്കും. വനവുമായി ബന്ധപ്പെട്ട നിസാര കുറ്റകൃത്യങ്ങളുടെ പേരിലുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അദാലത്ത് സംഘടിപ്പിക്കും.