റിസർവേഷൻ കോച്ചിൽ ടി.ടി.ഇ ക്ക് യുവതിയുടെ മുഖത്തടി

Share

ജനറൽ ടിക്കറ്റുമായി
റിസർവേഷൻ കോച്ചിൽ കയറിയ യുവതി ടി.ടി.ഇ യുടെ മുഖത്തടിച്ചതായി പരാതി. ടി.ടി.ഇ തന്നെ അസദ്യം പറഞ്ഞ് അക്രമിക്കാൻ വന്നതായി യുവതിയും പരാതി നൽകി.

മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ ഫറോക്കിൽ വച്ചായിരുന്നു സംഭവം.

ഷൊര്‍ണൂര്‍ ടീമിലെ ടിക്കറ്റ് പരിശോധകന്‍ എസ് സുജിത്തിനാണ് (38) മര്‍ദ്ദനമേറ്റത്. യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതിക്കെതിരെ ഇയാള്‍ പോലിസില്‍ പരാതി നല്‍കി. യുവതി തിരിച്ചും പരാതി നൽകി.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഫറോക്കില്‍നിന്ന് കുറ്റിപ്പുറത്തേക്ക് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ ടിക്കറ്റെടുത്ത യുവതി, എസ് 5 കോച്ചിൽ കയറി. ഫറോഖ് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതും ടി.ടി.ഇ സുജിത്ത് ടിക്കറ്റ് ആവശ്യപ്പെട്ടു.
ജനറല്‍ ടിക്കറ്റ് ആയതിനാല്‍ റിസര്‍വ്ഡ് കോച്ചില്‍ നിന്നും ഇറങ്ങി ജനറൽ കോച്ചിലേക്ക് മാറാന്‍ പറഞ്ഞു.
മാറില്ലെന്നായി യുവതി. തർക്കം മൂത്തപ്പോൾ യുവതി ടി.ടി.ഇ യുടെ
മുഖത്തേക്ക് ഒറ്റയടി.

ജോലി തടസപ്പെടുത്തിയെന്നും മുഖത്ത് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച്‌ ടി.ടി.ഇ ഷൊര്‍ണൂര്‍ റെയില്‍വേ പോലിസില്‍ പരാതി നല്‍കി. ഇയാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

ടിക്കറ്റ് പരിശോധകന്‍ തന്നെ അസഭ്യം വിളിച്ചെന്നും മര്‍ദ്ദിച്ചെന്നും കാണിച്ച്‌ ശ്രുതിയും പോലീസില്‍ പരാതി നല്‍കി.
ടിക്കറ്റ് ചോദിച്ചതിന് ശേഷം അസഭ്യം വിളിച്ചെന്നും ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയംരക്ഷയ്ക്കുവേണ്ടി മുഖത്ത് പിടിച്ച്‌ തള്ളിയതാണെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇരുവര്‍ക്കുമെതിരേ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തു. യുവതിയും ആശുപത്രിയില്‍ ചികിത്സതേടി. സുജിത്തിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *