മാതാപിതാക്കളെ വെട്ടിക്കൊന്ന അനീഷ് കീഴടങ്ങി

Share

തൃശ്ശൂര്‍: ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കീഴടങ്ങി. തൃശൂര്‍ കമ്മീഷണറുടെ ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് പ്രതി അനീഷ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.

ഇന്നലെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊന്നത്. മാവ് നടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുവരുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇഞ്ചക്കുണ്ടില്‍ സുബ്രന്‍ (കുട്ടന്‍-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ തന്നെ വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. എന്നും വഴക്കുണ്ടാകാറുള്ളതിനാല്‍ ആരും ഇടപെട്ടില്ല. പിന്നീട് ബഹളം കൂടിയതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.

മാതാപിതാക്കളെ തൂമ്പ കൊണ്ട് അടിച്ചുവീഴ്ത്തിയ അനീഷ് കഴുത്തില്‍ വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടനും ചന്ദ്രികയും അയല്‍വീടുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞ് റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. മാതാവിന്റെ മുഖം അനീഷ് വെട്ടി വികൃതമാക്കി. പിതാവിന്‍റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. സ്വത്തിനെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടന്‍ റബര്‍ ടാപ്പിങ് തൊഴിലാളിയാണ്. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല.