ദിലീപിൻ്റെ സഹായി സായ് ശങ്കർ ഹണിട്രാപ് കേസ് പ്രതി 

Share


കൊച്ചി: ദിലീപിൻറെ  മൊബൈല്‍ ഫോണിലെ വിവരങ്ങൾ നീക്കിയ സായി ശങ്കർ പഴയ ഹണിട്രാപ്പ്  കേസിലെ പ്രതി. 2015 ൽ തൃപ്പൂണിത്തുറ പൊലീസ്  രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ പ്രതികളിൽ ഒരാളാണ്  സായി ശങ്കർ.  കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആണ്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ സി ഐ ആയിരുന്നു ഇദ്ദേഹം.

സായി ശങ്കറിൻറെ  സാങ്കേതിക പരിജ്ഞാനം കൂടി  മുതലാക്കി ആയിരുന്നു പ്രതികൾ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. കേസിലെ രണ്ടാംപ്രതി ആയിരുന്നു സായി ശങ്കർ.

നർക്കോട്ടിക് ഉദ്യോഗസ്ഥർ ചമഞ്ഞ് ഹണിട്രാപ്പ് മുഖേന പണം തട്ടിയ കേസ് ആയിരുന്നു ഇത്. കേസിൽ വിചാരണ നടപടികൾ  ആരംഭിക്കാൻ ഇരിക്കെയാണ് പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട്  നിയമ സഹായവും മറ്റും  ദിലീപ്  വാഗ്ദാനം  ചെയ്തിട്ടുണ്ടാകാം എന്നാണ്  അന്വേഷണ സംഘത്തിൻറെ നിഗമനം.

അതേ സമയം, ദിലീപിൻറെ  ഫോണിലെ വിവരങ്ങൾ നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് സായി ശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഫോണിലെ വിവരങ്ങൾ മാറ്റിയത് സായി ശങ്കർ ആണെന്നതിന് ക്രൈം ബ്രാഞ്ചിനു കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സായ് ശങ്കർ ഇന്ന് എത്തിയില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് ഇമെയിൽ മുഖാന്തിരമാണ് സായി ശങ്കർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.

ഹാജരാകുന്നതിന് 10 ദിവസം വേണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ദിലീപിന്റെ ഫോണിലെ ഡാറ്റകൾ വീണ്ടെടുക്കാൻ ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയട്ടുണ്ട്.

വധഗൂഢാലോചനക്കേസിൽ പ്രതി ദിലീപിന്റെ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. 2022 ജനുവരി 29 മുതൽ 31 വരെയുള്ള തീയതികളിൽ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും പനമ്പിള്ളി  നഗറിലെ അവന്യൂ സെൻറർ  ഹോട്ടലിലും ഇയാൾ ഇതിനായി മുറിയെടുത്തിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസിൽ പ്രതിയാക്കുമെന്നാണ് സൂചന.

സായ് ശങ്കറിൻറെ  കോഴിക്കോട്ടെ ഫ്ലാറ്റുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ ചില വിവരങ്ങൾ സായ്ശങ്കറിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വളരെ മുമ്പേ തന്നെ നശിച്ചുപോയെന്ന് ദിലീപ് കോടതിയെ അറിയിച്ച ഫോണിലെ ചില നിർണായക വിവരങ്ങളാണ് സായ് ശങ്കറിന്റെ പക്കലുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

തെളിവുകൾ നശിപ്പിക്കാൻ ദിലീപ് നൽകിയ ഫോണുകളിൽ നിന്നു മായ്ച്ചു എന്ന് അവകാശപ്പെട്ട വിവരങ്ങൾ സായ്ശങ്കർ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്തു വച്ചിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവായി മാറുമെന്നാണ് അന്വേഷണ സംഘത്തിൻറെ  നിഗമനം.

ദിലീപിൻറെ  ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച ഐ മാക് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. വധഗൂഢാലോചനക്കേസിൽ അഡ്വ. ബി രാമൻപിള്ള അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ അറിയിച്ചു. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ദീലിപിനെ ഫോൺ ചെയ്തതും അന്വേഷിക്കുന്നതായി എസ്‌പി അറിയിച്ചു.