ദിലീപിനെ സഹായിച്ചത് അഴിമതിക്കേസ് പ്രതി 

Share

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം നൽകിയത് അഴിമതിക്കേസ് പ്രതി. ഈ സഹായി, കുന്നംകുളം സ്വദേശി  വിൻസെൻറ്  ജോസഫ് ചൊവ്വല്ലൂർ ആദായനികുതി വകുപ്പ് അസി കമ്മിഷണർ ആയിരിക്കെ കോഴ വാങ്ങിയ കേസിൽ പ്രതിയാണ്. കേസിൽ സി ബി ഐ കുറ്റപത്രം നൽകിയിട്ടുണ്ട്.

2014 ൽ ഒരു വ്യവസായിയുടെ നികുതി കുറയ്ക്കാൻ പത്തു ലക്ഷം കൈക്കൂലി വാങ്ങിയതാണ് കേസ്. ഇതിൽ അറസ്റ്റിലായിരുന്നു. കൊച്ചി സി ബി ഐ കോടതിയിൽ കുറ്റപത്രം നൽകിയിയിട്ടുണ്ട്.അന്ന് തൃശൂരിൽ അസി കമ്മിഷണർ ആയിരുന്നു വിൻസെൻറ്. ഇതേ കേസിൽ പാലക്കാട് അസി കമ്മീഷണർ ആയിരുന്ന ജോസ്  കുഞ്ഞിപ്പാലുവും പിടിയിലായി. ചാർട്ടേഡ് അക്കൗണ്ടൻറ് കെ ജെ ടോമി കേസിൽ മാപ്പുസാക്ഷിയായി.

ഒരു തൃശൂർ വ്യവസായിക്ക് 50 ലക്ഷം രൂപ പിഴയിട്ടത് ഒത്തു തീർക്കാനായിരുന്നു, കോഴ. ഇത് ഒരു ലക്ഷമാക്കി കുറയ്ക്കാനാണ് പത്തു ലക്ഷം ആവശ്യപ്പെട്ടത്.

അഭിഭാഷകനാവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിൻസെൻറ്  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൻ്റേയും  ദിലീപിൻ്റെയും  അഭിഭാഷകന്‍ ബി രാമൻ പിള്ളയാണെന്ന് വിൻസെൻറ്  പറഞ്ഞു. മുംബൈ മുളുണ്ടിൽ നിർമൽ നഗർ ‘തക്ഷശില’ യിലാണ്, വിൻസെൻറ് താമസം.

‘ഫോണിലൂടെ ക്രൈംബ്രാഞ്ച് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലെ ഏറ്റവും മികച്ച ഫോറന്‍സിക് ലാബ് ഏതാണെന്ന് അഭിഭാഷകര്‍ ചോദിച്ചിരുന്നു. അതുപ്രകാരമാണ് മുംബൈയിലെ ലാബ് കണ്ടെത്തുകയും ലാബിലെ ഡയറക്ടര്‍മാരെ അഭിഭാഷകര്‍ക്ക് പരിചയപ്പെടുത്തികൊടുത്തതും.

“കൊറിയര്‍ മുഖേനയാണ് മൊബൈല്‍ ഫോണുകള്‍ അയച്ച് തന്നത്. അഭിഭാഷകരും ലാബ് ഡയറക്ടര്‍മാരും നേരിട്ടാണ് ബന്ധപ്പെട്ടിരുന്നത്. പിന്നീട് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ അഭിഭാഷകര്‍ ഫോണുകള്‍ വാങ്ങാന്‍ മുംബൈയിലെത്തിയപ്പോള്‍ എന്നേയും വിളിച്ചിരുന്നു,” വിൻസെൻറ്  പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിൻറെ  മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്.

ഫോണുകള്‍ പരിശോധിച്ച ലാബുകള്‍ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ട ജനുവരി 29നും തൊട്ടടുത്ത ദിവസവുമാണ് ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തതെന്നും മുംബൈയിലേക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കിയതായും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഫോൺ ഒന്നിന് 75000 രൂപ വച്ചാണ് ദിലീപ് കൊടുത്തത്.

തന്റെ നാല് മൊബൈല്‍ ഫോണുകളിലുണ്ടായിരുന്ന, നടിയെ ആക്രമിച്ച കേസിലെയും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ച കേസിലെയും തെളിവുകള്‍ നടന്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചതെന്നും ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന് മൊഴിയുണ്ടെന്നും അറിയിച്ചു.

അതേസമയം, ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തല്‍.

ദിലീപിൻ്റെ  സഹോദരന്‍ അനൂപാണ് തന്നെ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടുപോയത്. അവിടെ വച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്നെ വായിച്ചു കേള്‍പ്പിച്ചു എന്നും ദാസന്‍ വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാര്‍ തന്നെ ബന്ധപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെയാണ് അനൂപ് തന്നെ ദിലീപിൻ്റെ  വക്കീലിൻറെ  അടുത്ത് കൊണ്ടുപോയത് എന്നും ദാസന്‍ പറയുന്നു.