ശാസ്ത്രത്തിൻ്റെ കുതിച്ച് ചാട്ടം വീണ്ടും.ജീവന് സാധ്യതയുള്ള പുതിയ ഗ്രഹം കണ്ടെത്തിയതാണ് പുതിയ അത്ഭുതം.
ഭൂമിയോട് സാമ്യമുള്ള പാറകള്‍ നിറഞ്ഞ ഗ്രഹത്തില്‍ അന്തരീക്ഷത്തിന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
അതിൽ ജീവന് സാധ്യതയുണ്ടാ, വെള്ളമുണ്ടോ എന്നതിനെപ്പറ്റി പരീക്ഷണങ്ങൾ നടന്നു വരുന്നു.
പരീക്ഷണം വിജയിക്കുകയാണെങ്കിൽ അത് പുതിയൊരു കുതിച്ച് ചാട്ടത്തിന് വഴിതെളിക്കും.
ഭൂമിയില്‍ നിന്ന് 48 പ്രകാശവർഷം അകലെയുള്ള എല്‍.എച്ച്,എസ് 1140 ബി എന്ന ഗ്രഹത്തിലാണ് അന്തരീക്ഷത്തിന്റെ തെളിവുകള്‍ കണ്ടെത്തിയത്.
ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഹീലിയം വാതകത്തിന്റെ സാന്നിദ്ധ്യമാണ് ഗവേഷകർ സ്ഥിരീകരിച്ചത്.
സൗരയൂഥത്തിന് പുറത്തുള്ള ഒരു പാറഗ്രഹത്തില്‍ അന്തരീക്ഷം നേരിട്ട് കണ്ടെത്തുന്നത് ഇതാദ്യമായാണ്. സൂര്യനെപ്പോലുള്ള നക്ഷത്രത്തില്‍ നിന്ന് അനുയോജ്യമായ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളെയാണ് ശാസ്ത്രജ്ഞർ വാസയോഗ്യ മേഖലയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ മേഖലയിലെ താപനില ദ്രാവക ജലം നിലനില്‍ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ജീവന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് ജലം.
ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഹീലിയം നേരിട്ട് കണ്ടെത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അതിനൊപ്പം ഈ ഗ്രഹം വാസയോഗ്യ മേഖലയിലാണെന്നത് ജീവനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കുന്നു എന്നും ഗവേഷണ സംഘത്തിലെ പ്രധാന അംഗമായ കോളിൻ ചെറുബിം വെളിപ്പെടുത്തുന്നു.
2017ലാണ് എല്‍എച്ച്‌എസ് 1140 ബി ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ അന്തരീക്ഷമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ വർഷങ്ങളോളം നീണ്ട നിരീക്ഷണങ്ങള്‍ വേണ്ടിവന്നു.
അന്തരീക്ഷം സൃഷ്ടിക്കുന്ന ഹരിതഗൃഹ പ്രഭാവം കാരണം ദ്രാവക ജലം നിലനില്‍ക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാകാമെന്നാണ് നിഗമനം. എന്നാല്‍ ഈ ഗ്രഹത്തില്‍ ജീവൻ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
ചിലിയിലെ മഗല്ലൻ നിരീക്ഷണകേന്ദ്രത്തിലെ പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഗവേഷകർ ഗ്രഹത്തിന്റെ അന്തരീക്ഷം പഠിച്ചത്. ഗ്രഹം നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ പ്രകാശത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്താണ് അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭൂമിക്ക് പുറത്തുള്ള ജീവനെ കണ്ടെത്താനുള്ള മനുഷ്യന്റെ ദീർഘകാല അന്വേഷണത്തില്‍ എല്‍എച്ച്‌എസ് 1140 ബി ഒരു പ്രധാന നാഴികക്കല്ലായി മാറുകയാണ്.