ഇൻ്റർഗ്ലോബിന് നഷ്ടം 238 കോടി

Share

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ തിരിച്ചടി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ 2,176 കോടി രൂപയുടെ ലാഭം നേടിയിരുന്ന കമ്പനി, ഇത്തവണ 238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിമാന ഇന്ധനവില കുതിപ്പാണ് മികച്ച വരുമാന വളര്‍ച്ചയുണ്ടായിട്ടും കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്.

കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ 20,496 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 24,584 കോടി രൂപയായി. എന്നാല്‍ മൊത്തം ചെലവുകള്‍ 34 ശതമാനം ഉയര്‍ന്ന് 19,232 കോടി രൂപയില്‍ നിന്ന് 25,853 കോടി രൂപയിലെത്തി.

കഴിഞ്ഞ വര്‍ഷത്തെ 5,833 കോടി രൂപയില്‍ നിന്ന് 86 ശതമാനം ഉയര്‍ന്ന് 10,833 കോടി രൂപയായി ഇന്ധനച്ചെലവ്. വിമാനങ്ങളുടെ മെയിന്റനന്‍സ്, വാടക ചെലവുകള്‍ 13.9 ശതമാനം ഉയര്‍ന്ന് 3,498 കോടി രൂപയിലെത്തി.

കമ്പനിയുടെ മൊത്തം കടബാധ്യത 81,531 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.