കേരളത്തിലെ യുവതലമുറ സാമൂഹ്യപ്രതിബദ്ധതയുള്ളവർ: പിണറായി വിജയൻ

Share

സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കേരളത്തിലെ യുവതലമുറയിൽ ഒരു കുറവുമുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി അതു സമൂഹത്തിന്റെയാകെ പ്രതിഫലനമായി വരുത്തി തീർക്കാൻ ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജന കമ്മിഷൻ ‘യുവജന ശാക്തീകരണം – സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Ad 4

കേരള സമൂഹത്തിന്റെ ഏതു സാഹചര്യത്തിലും ചലനാത്മകമായി ഇടപെടുന്ന നിർണായക ഘടകമാണു യുവജനങ്ങളെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവതലമുറ പലകാര്യങ്ങളിലും പിന്നിലാണെന്ന പ്രതികരണങ്ങൾ പല കോണുകളിൽനിന്നുമുണ്ടാകുന്നുണ്ട്. വിശദമായി പരിശോധിച്ചാൽ അവയെല്ലാം വസ്തുതയില്ലാത്തതാണെന്നു വ്യക്തമാകും. 2018ലെ പ്രളയകാലത്തും തുടർന്നുണ്ടായ മഹാമാരിക്കാലത്തും കേരള സമൂഹത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും ഇവിടുത്തെ യുവജനങ്ങൾ വഹിച്ച പങ്ക് മഹത്തരമാണ്. പ്രളയകാലത്ത് ആരുടേയും നിർദേശത്തിനു കാത്തുനിൽക്കാതെയാണു രക്ഷാപ്രവർത്തനത്തിന് അവർ ഇറങ്ങിയത്. കോവിഡ് മഹാമാരികാലത്തു ലോകത്തിനുമുന്നിൽ അപൂർവത സൃഷ്ടിക്കാൻ കേരളത്തിനു കഴിഞ്ഞതു നമ്മുടെ യുവതലമുറയുടെ ഇടപെടലുകൾകൊണ്ടാണ്. വിവിധ മേഖലകളിൽ പ്രയാസത്തിന്റെ ഘട്ടമുണ്ടായപ്പോഴെല്ലാം യുവതയുടെ സജീവ ഇടപെടലുണ്ടായിട്ടുണ്ട്.

ഇത്തരം ഇടപെടലുകൾ ആവശ്യമായ അവസരങ്ങളിൽ ഇവയിൽനിന്നെല്ലാം മാറിനിൽക്കുന്നവരുണ്ടാകാം. അവരെ ആരോഗ്യകരമായ ചിന്താപഥത്തിലേക്ക് എത്തിക്കേണ്ട ശ്രമകരമായ ദൗത്യം യുവജന കമ്മിഷൻ പോലുള്ളവർ ഏറ്റെടുക്കണം. ലഹരിക്ക് അടിമപ്പെടുന്നവരെ അതിൽനിന്നു പൂർണമായി പിന്തിരിപ്പിക്കാൻ കഴിയണം. നല്ലതോതിലുള്ള കൂട്ടായ്മ നിലനിന്നിരുന്ന സമൂഹമാണു കേരളത്തിന്റേത്. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു ചില മാറ്റങ്ങൾ അക്കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. കൂട്ടായ്മകൾക്കു കുറവുണ്ടായിട്ടുണ്ട്. കൂട്ടായ്മയുടെ ഭാഗമായിരുന്നവർ വീടുകളിലേക്ക് ഒതുങ്ങി. അവിടെനിന്ന് ഫോണും നമ്മളും എന്ന നിലയിലേക്കു ചുരുങ്ങുന്ന സ്ഥിതിയുമായിട്ടുണ്ട്.