നാളെമുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്

Share

തിരുവനന്തപുരം: നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്.

ആദ്യ ദിനത്തില്‍ 125 സ്‌കൂളുകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 500ല്‍ കൂടുതല്‍ വാക്‌സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. അത് പൂര്‍ത്തിയായി കഴിഞ്ഞ ശേഷം അതിന് താഴെ കുട്ടികളുള്ള സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സെഷനുകള്‍ ആലോചിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മണക്കാട് സ്‌കൂളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ്. അറുന്നൂറോളം കുട്ടികളാണ് ഇനി വാക്‌സിനെടുക്കാനുള്ളത്. 200 ഓളം കുട്ടികള്‍ ഇന്ന് വാക്‌സിനെടുത്തു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സിന്റേയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ക്ലസ്റ്ററുകളായ സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സ്‌കൂള്‍ തുറന്ന ശേഷമായിരിക്കും നടത്തുക. കോവിഡ് വന്ന കുട്ടികള്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിനെടുത്താല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 27,087 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ ആകെ 57 ശതമാനം (8,668,721) കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 434 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 24 പേരാണുള്ളത്.