Unknown Stories About Lord Ganesha: ഗണപതി ഭഗവാനെ കുറിച്ച് അധികമറിയാത്ത 4 കഥകൾ – lesser known stories about lord ganesha

Share

[ad_1]

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കായി മനസൊരുക്കുന്ന ഈ നല്ല നാളുകളിൽ ഗണപതി ഭഗവാനെ കുറിച്ച് അധികമറിയാൻ സാധ്യതയില്ലാത്ത ഈ കഥകളിലൂടെ സഞ്ചരിക്കുന്നത് മനസിന് കുളിർമ പകരും. വിനായക ചതുർത്ഥി അല്ലെങ്കിൽ ഗണേശ ചതുർത്ഥിയിൽ ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പൂജയ്ക്ക് ശേഷം വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യും. പാട്ടും ഘോഷയാത്രകളും അടക്കമുള്ള വലിയ ചടങ്ങുകളുടെ അകമ്പടിയോടെയാണ് ഗണേശ വിഗ്രഹങ്ങൾ പുഴയിലോ കടലിലോ നിമജ്ജനം ചെയ്യുന്നത്.

തടസ്സങ്ങൾ നീക്കി ആനന്ദം പകരുന്ന ഗണപതി ഭഗവാൻ്റെ കഥകളിലേക്കുള്ള സഞ്ചാരം ഇവിടെ തുടങ്ങാം:

1. ആനയുടെ തല

ഗണപതിയുടെ അമ്മയായ പാർവതി ദേവി, തൻ്റെ ഭർത്താവായ പരമശിവൻ അറിയാതെ മഞ്ഞൾ പൊടി ഉപയോഗിച്ച് ഒരു ആൺകുട്ടിയുടെ രൂപം സൃഷ്ടിച്ചു. തുടർന്ന് അതിന് ജീവൻ നൽകി വിനായകൻ എന്ന പേര് സമ്മാനിച്ചു.

ആരെയും കടത്തിവിടരുതെന്ന് നിർദ്ദേശം നൽകി വിനായകനെ കാവൽ നിർത്തി ദേവി പ്രവർത്തികളിൽ ഏർപ്പെട്ട സമയം പരമശിവൻ വന്നു. ദേവിയുടെ പതിയാണെന്ന് അറിയിച്ചിട്ടും കടത്തിവിടാതിരിക്കുകയും തുടർന്ന് നടന്ന യുദ്ധത്തിൽ ഗണപതിയുടെ ശിരസ് ച്ഛേദിക്കുകയും ചെയ്തു. ഐതിഹ്യമനുസരിച്ച് ബ്രഹ്മദേവൻ ഗണപതിക്ക് പകരം തല അന്വേഷിക്കാൻ പോയപ്പോൾ കണ്ടെത്തിയ ആദ്യത്തെ മൃഗമായ ആനയുടെ തലയാണ് ഗണപതിയുടെ ശിരസിൽ സ്ഥാനം പിടിച്ചത്.

2. മഹാഭാരത രചന

വേദവ്യാസ മുനി മഹാഭാരത ശ്ലോകങ്ങൾ ചൊല്ലുകയും ഗണപതി അതിൻ്റെ രചന നിർവഹിക്കുകയും ചെയ്തുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. സമയപരിമിതി കാരണം മഹാഭാരത ശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയാൽ അവസാനം വരെ നിർത്താതെ ചൊല്ലണമെന്ന് ഗണപതി വ്യാസമുനിയെ അറിയിച്ചു. നിർത്താതെ ചൊല്ലാമെന്നും പക്ഷേ ഓരോ ശ്ലോകത്തിൻ്റെയും അർത്ഥം മനസിലാക്കിയ ശേഷം മാത്രമേ എഴുതാൻ പാടുള്ളുവെന്നും വ്യാസൻ വ്യവസ്ഥ വെക്കുകയും ഗണപതി അംഗീകരിക്കുകയും ചെയ്തു. മൂന്ന് വർഷം നീണ്ട തുടർച്ചയായുള്ള സംസാരത്തിലൂടെയും രചനയിലൂടെയുമാണ് ഇരുവരും ഇത് പൂർത്തിയാക്കിയത്.

3. ഗണപതിയുടെ കൊമ്പ്

എപ്പോഴെങ്കിലും ഗണപതിയുടെ വിഗ്രഹത്തിൽ സൂക്ഷിച്ച് നോക്കിയിട്ടുള്ളവർക്ക് ഗണപതിയുടെ കൊമ്പ് മുറിഞ്ഞിരിക്കുന്നതായി കാണാനാവും. ഗണപതി മഹാഭാരത രചന നടത്തുമ്പോൾ എഴുതുന്ന തൂവൽ കേടാവുകയും, തുടർച്ചയായ എഴുത്തിനെ ബാധിക്കാതിരിക്കാൻ തൻ്റെ കൊമ്പ് ഒടിച്ച് അതുപയോഗിച്ച് എഴുതുകയും ചെയ്തുവെന്നാണ് ഒരു വിശ്വാസം.

പ്രാർത്ഥനയിൽ മുഴുകിയിരുന്ന ശിവനെ കാണാനോ വാസസ്ഥലത്തേക്ക് പ്രവേശിപ്പിക്കാനോ കൂട്ടാക്കാതിരുന്നതിനാൽ, പരശുരാമൻ ഗണപതിയുടെ ഒരു കൊമ്പ് വെട്ടി മാറ്റിയതായാണ് വ്യക്തമാക്കുന്നത്.

4. ഗണപതിയുടെ വാഹനം എലി

പുരാതന കാലത്തെ പ്രധാന ഉപജീവന മാർഗ്ഗമാണ് കൃഷി. അന്നും ഇന്നും കാർഷിക സമൃദ്ധിക്ക് വിഘ്നം സൃഷ്ടിക്കുന്നത് എലികളാണ്. വിളകൾ നശിപ്പിക്കുന്നതിലും സംഭരിച്ച ധാന്യങ്ങൾ കേടാക്കുന്നതിലും എലികൾ മുമ്പന്തിയിൽ തന്നെ. എലിയെ തൻ്റെ വാഹനമാക്കിയതിലൂടെ, നാശം വിതയ്ക്കുന്ന ഈ മൃഗത്തെ പ്രതീകാത്മകമായി കീഴടക്കിയതായി കാണിക്കുന്നു.

രണ്ടാമതായി, വിഘ്നങ്ങൾ മാറ്റി തൻ്റെ കടമ നിർവഹിക്കാനായി ലോകത്തിൻ്റെ എല്ലാ കോണുകളിലും ഗണപതിക്ക് എത്തിച്ചേരേണ്ടതുണ്ട്. അത് സാധ്യമാകാനുള്ള കാരണമായി കണക്കാക്കുന്നത് ഏത് ദ്വാരത്തിലും ഇടുങ്ങിയ വഴികളിലും സഞ്ചരിക്കാനാവുന്ന എലിയെ തൻ്റെ വാഹനമാക്കിയതിനാലാണെന്ന് വിശ്വസിക്കുന്നു.

വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് അരികിൽ നിൽക്കുന്ന ഈ വേളയിൽ വിഘ്നങ്ങൾ മാറി ഏവർക്കും സന്തോഷവും സമാധാനവും കൈവരുന്ന നാളുകളായി മാറ്റാൻ കഴിയുമാറാകട്ടെ!

[ad_2]