തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര നട തുറപ്പ്‌ ഉത്സവത്തിന് ഇന്ന് തുടക്കമാകും | THIRUVAIRANIKKULAM TEMPLE

Share

കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനും പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഉപദേവതകളായി ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമേ ശ്രീപാർവ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് കൂടുതലാണ്.

ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു. ശിവന് കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. അകവൂർ, വെടിയൂർ, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

ഐതിഹ്യം

ക്ഷേത്രോത്പത്തി
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനിൽക്കുന്നു. മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.

വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.

മനയിലേക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾ അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.

ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗല്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി.

നടതുറപ്പു മഹോത്സവം
ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

പണ്ടുകാലത്ത്, ക്ഷേത്രത്തിൽ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ദേവി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.

ക്ഷേത്രനിർമ്മിതി
ക്ഷേത്രപരിസരവും മതിലകവും
തിരുവൈരാണിക്കുളം ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാർ, ക്ഷേത്രത്തിൽ നിന്ന് അഞ്ഞൂറുമീറ്റർ തെക്കുമാറി ഒഴുകുന്നു. പെരിയാറ്റിൽ കുളിയ്ക്കാനായി പ്രത്യേകം കടവുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട്. തിരക്കുള്ള അവസരങ്ങളിൽ ഇവിടെ നിന്നുതന്നെ ഭക്തരുടെ വരികൾ തുടങ്ങുന്നത് പതിവാണ്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വലിയ ഗോപുരം പണിതിട്ടുണ്ട്. യോഗക്ഷേമ സഭ കാര്യാലയം, പോസ്റ്റ് ഓഫീസ്, അക്ഷയ സെന്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. അടുത്തുതന്നെ ചെരുപ്പ് കൗണ്ടറും കാണാം. വടക്കുകിഴക്കുഭാഗത്ത് ചെറിയൊരു ക്ഷേത്രക്കുളവും പണിതിട്ടുണ്ട്. അതിനടുത്തായി ദേവസ്വം വക ഓഡിറ്റോറിയവും. ക്ഷേത്രത്തിൽ നിന്ന് നേരെ കിഴക്കുമാറി മറ്റൊരു ക്ഷേത്രം കാണാം. ഇരവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനം പൂർത്തിയാകാൻ മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തണെന്നതുപോലെ തിരുവൈരാണിക്കുളം ദർശനം പൂർത്തിയാകാൻ ഇരവിപുരത്തും ദർശനം നടത്തണമെന്നാണ് ചിട്ട. അതിനാൽ ഇവിടെയും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഗുരുവായൂരിലേതുപോലെ ഇരവിപുരത്തും ചതുർബാഹുവായ മഹാവിഷ്ണുവിനെയാണ് ശ്രീകൃഷ്ണസങ്കല്പത്തിൽ ആരാധിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനം. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ഭഗവാനായാണ് സങ്കല്പം. ഈ ക്ഷേത്രവും അകവൂർ മനയുടെ വകയാണ്.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിന് പക്ഷേ അധികം പഴക്കമില്ല. ക്ഷേത്രത്തിന്റെ പ്രസിദ്ധി വർദ്ധിച്ചതിനുശേഷമാണ് ആനക്കൊട്ടിലടക്കം പല സൗകര്യങ്ങളും ക്ഷേത്രത്തിലുണ്ടായത്. ഉത്സവക്കാലത്ത് അഞ്ചിലധികം ആനകളെ എഴുന്നള്ളിച്ചുനിർത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരം സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപതടി ഉയരം വരുന്ന ഈ കൊടിമരത്തിനും പഴക്കം കുറവാണ്. തെക്കുകിഴക്കേമൂലയിൽ അടുത്തടുത്തായി സതീദേവിയുടെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകൾ കാണാം. ശിവഭഗവാന്റെ ആദ്യപത്നിയായ സതീദേവിയുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ വിശേഷാൽ പ്രത്യേകതകളിലൊന്നാണ്. അപൂർവ്വമായി മാത്രമേ സതീപ്രതിഷ്ഠകളുണ്ടാകാറുള്ളൂ. ദക്ഷപ്രജാപതിയുടെ പുത്രിയായിരുന്ന സതി, പിതാവിന്റെ അന്ധമായ ശിവകോപം താങ്ങാനാകാതെ പിതാവിന്റെ യാഗാഗ്നിയിൽ ചാടി ആത്മാഹൂതി ചെയ്യുകയും തുടർന്ന് ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിയ്ക്കുകയും ചെയ്തു എന്നാണ് പുരാണം. യാഗാഗ്നിയിൽ പൂർണ്ണമായി ദഹിയ്ക്കാതിരുന്ന ദേവിയുടെ ശരീരമെടുത്ത് ഭഗവാൻ സംഹാരതാണ്ഡവം തുടങ്ങുകയും അപ്പോൾ മഹാവിഷ്ണുഭഗവാൻ സുദർശനചക്രം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയും അവ ഓരോ സ്ഥലത്തായി ചെന്നുവീഴുകയും അവിടെയെല്ലാം ശക്തിപീഠങ്ങളുണ്ടാകുകയും ചെയ്തു എന്നും കഥയുണ്ട്. ഇതനുസരിച്ച് ദേവിയുടെ താലി വീണ സ്ഥലമാണത്രേ തിരുവൈരാണിക്കുളം. പാർവ്വതീനട പന്ത്രണ്ടുദിവസമേ തുറക്കാറുള്ളൂവെങ്കിലും സതീനട എല്ലാദിവസവും തുറന്നിരിയ്ക്കും. അടുത്ത് മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ഭദ്രകാളിപ്രതിഷ്ഠ. ശിലയിൽ തീർത്ത ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ.

പ്രദക്ഷിണവഴിയുടെ പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഹരിഹരപുത്രനായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുള്ള ഒരു ശ്രീകോവിലുണ്ട്. ഒന്നരയടി ഉയരമുള്ള ഇവിടത്തെ അയ്യപ്പവിഗ്രഹത്തിന് ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുണ്ട്. മണ്ഡല-മകരവിളക്കുകാലത്ത് ശബരിമല തീർത്ഥാടകർ ധാരാളമായി തിരുവൈരാണിക്കുളത്ത് ദർശനത്തിനെത്താറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം ക്ഷേത്രം. ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കാനും വിശ്രമിയ്ക്കാനുമെല്ലാമുള്ള സൗകര്യങ്ങൾ തിരുവൈരാണിക്കുളം ദേവസ്വം ഒരുക്കാറുണ്ട്. തിരുവൈരാണിക്കുളം ഭാഗത്തുള്ളവർ ഇവിടെവച്ച് കെട്ടുനിറച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. പടിഞ്ഞാറുഭാഗത്ത് തിരുവൈരാണിക്കുളം ട്രസ്റ്റിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വത്തുക്കളുള്ള ക്ഷേത്രം ട്രസ്റ്റുകളിലൊന്നാണ് തിരുവൈരാണിക്കുളം ട്രസ്റ്റ്. കോടികളുടെ വാർഷികവരുമാനമാണ് ട്രസ്റ്റിനുള്ളത്. ഇതുപയോഗിച്ച് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിപ്പോരുന്നുണ്ട്. സമൂഹവിവാഹം, അശരണർക്കുള്ള അന്നദാനം, ഓണക്കോടി വിതരണം, ഗൃഹനിർമ്മാണം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഇതുകൂടാതെ പരിസ്ഥിതി സംരക്ഷണത്തിനും ട്രസ്റ്റ് ഊന്നൽ കൊടുക്കുന്നുണ്ട്. പെരിയാർ വൃത്തിയാക്കുന്നതിനും അടുത്തുള്ള പാടത്ത് കൃഷിയിറക്കുന്നതിനും ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ട്രസ്റ്റ് നടത്തിക്കൊടുക്കുന്നുണ്ട്.

വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുരയുണ്ട്. സാമാന്യം വലിപ്പമുള്ള ഈ ഊട്ടുപുരയിൽ ഇവിടെ നിത്യേന അന്നദാനമുണ്ടാകാറുണ്ട്. മുപ്പെട്ട് തിങ്കളാഴ്ച, തിരുവാതിര, പ്രദോഷം തുടങ്ങിയ അവസരങ്ങളിലുള്ള പ്രസാദ ഊട്ടാണ് പ്രധാനം. വടക്കുഭാഗത്തെ പ്രദക്ഷിണവഴിയ്ക്കകത്ത് കിഴക്കോട്ടുതന്നെ ദർശനമായി മഹാവിഷ്ണുഭഗവാന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലുണ്ട്. മറ്റുള്ള ഉപദേവതകളെക്കാൾ പ്രാധാന്യം ഇവിടെ മഹാവിഷ്ണുവിന് നൽകിവരുന്നു. പ്രധാന പ്രതിഷ്ഠയോളം തന്നെ പഴക്കം ഈ മഹാവിഷ്ണുവിനുണ്ടെന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുശ്രീകോവിലിനുമുന്നിൽ പ്രത്യേകം മുഖപ്പ് പണിതിട്ടുള്ളത് ക്ഷേത്രത്തിന്റെ പ്രാധാന്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറുകളും സ്ഥിതിചെയ്യുന്നു. ജലധാര, കൂവളമാല, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ക്ഷേത്രം വക ഓഡിറ്റോറിയമായ തിരുവാതിര ഓഡിറ്റോറിയം ക്ഷേത്രക്കുളത്തിനപ്പുറം സ്ഥിതിചെയ്യുന്നു. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികളുണ്ടാകാറുണ്ട്.

ശ്രീകോവിൽ

വൃത്താകൃതിയിൽ തീർത്ത, സാമാന്യം വലിപ്പമുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്. ഏകദേശം നൂറടി ചുറ്റളവുള്ള ഈ ശ്രീകോവിൽ കരിങ്കല്ലിൽ തീർത്തതാണ്. ഒറ്റനിലയേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇത് രണ്ടായി പകുത്തിട്ടുണ്ട്. ഇതിൽ ഒരുവശത്ത് കിഴക്കോട്ട് ദർശനമായി സ്വയംഭൂവായ ശിവലിംഗവും, മറുവശത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീവിഗ്രഹവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഏകദേശം രണ്ടരയടി ഉയരം വരും ഇവിടത്തെ ശിവലിംഗത്തിന്. സ്വയംഭൂലിംഗമായതിനാൽ ഒരുപാട് ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ശിവലിംഗത്തിന്റെ നല്ലൊരു ഭാഗവും അധികസമയവും മൂടപ്പെട്ടിട്ടുണ്ടാകും. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലേതുപോലെ ഇവിടെയും ദാരുവിഗ്രഹമാണ് ദേവിയ്ക്കുള്ളത്. ഏകദേശം മൂന്നടി ഉയരം വരും. ചതുർബാഹുരൂപമാണ് ദേവിയ്ക്കുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും ധരിച്ച ദേവി താഴെയുള്ള ഇരുകൈകളിലും വരദാഭയമുദ്രകൾ ധരിച്ചിട്ടുണ്ട്. ദാരുവിഗ്രഹമായതിനാൽ ജലാഭിഷേകം ദേവിയ്ക്കില്ല. മഞ്ഞൾപ്പൊടി കൊണ്ടേ അഭിഷേകമുള്ളൂ. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശിവപാർവ്വതിമാർ ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ താരതമ്യേന നിരാർഭാടമായ നിർമ്മിതിയാണ്. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും ഇതിനെ അലങ്കരിയ്ക്കുന്നില്ല. ശ്രീകോവിലിനോട് ചേർന്നുതന്നെ തെക്കുഭാഗത്ത് പ്രത്യേകമായി തീർത്ത ഒരു കൊച്ചുമുറിയിൽ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. വളരെ ചെറിയൊരു വിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. ഒരടി ഉയരമേ കാണൂ. ഒക്കത്ത് ഗണപതി എന്ന സങ്കല്പത്തിലാണ് ഈ പ്രതിഷ്ഠ. ഇത്തരത്തിൽ ഗണപതിപ്രതിഷ്ഠകൾ താരതമ്യേന കുറവാണ്. കറുകമാലയും നാരങ്ങാമാലയും മറ്റും കാരണം ഗണപതിവിഗ്രഹം കാണുക അതീവ ദുഷ്കരമാണ്. എങ്കിലും, ശിവപാർവ്വതീസാന്നിദ്ധ്യത്തിലുള്ളതിനാൽ അതീവശക്തിയുള്ള ദേവനാണെന്നും പറയപ്പെടുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിക്കുന്നു. താരതമ്യേന ചെറുതാണ് നാലമ്പലമെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. ചെമ്പുമേഞ്ഞ നാലമ്പലത്തിന് നാലുവശത്തും പ്രവേശനകവാടങ്ങൾ കാണാം. കിഴക്കുഭാഗത്തുനിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടം ഹോമപൂജാദികൾക്കും വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. ഇവിടെയുള്ള കിണറിന് സവിശേഷ പ്രാധാന്യമുണ്ട്. കാരണം, ഐതിഹ്യമനുസരിച്ച് ആദ്യം ഭഗവദ്സാന്നിദ്ധ്യം അനുഭവപ്പെട്ടത് അവിടെയാണ്. ശ്രീകോവിലിന് നേരെമുന്നിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. ഇതിൽ ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പം കാണാം. വിശേഷാൽ അലങ്കാരങ്ങളൊന്നും തന്നെ ഈ മണ്ഡപത്തിലില്ല.

വിശേഷദിവസങ്ങൾ

തിരുവാതിരയും നടതുറപ്പ് മഹോത്സവവും
കൊടിയേറ്റുത്സവം
ശിവരാത്രി
നവരാത്രി

എത്തിച്ചേരാനുള്ള വഴി

ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം. ദൂരം 10 കിമി . ആലുവയിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നുണ്ട്