സത്യമേവജയതേ : വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ കുട്ടികൾക്കുള്ള ബോധവത്കരണ പദ്ധതി

Share

തിരുവനന്തപുരം: വ്യാജ വാർത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികൾക്ക് ഉൾപ്പെടെ ബോധവത്കരണം നടത്തുന്ന ‘സത്യമേവജയതേ’ പദ്ധതിയുടെ മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി സംസ്ഥാന സർക്കാർ. കൈറ്റിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

2020 ഫെബ്രുവരി 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിലൂടെയായിരുന്നു. 2021 ജൂൺ മുതൽ ആരംഭിച്ച രണ്ടാംഘട്ട പരിശീലനത്തിൽ എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കാണ് അതത് ക്ലാസുകളിൽ പരിശീലനം നൽകിയിരുന്നത്.

കൈറ്റിന്റെ നേതൃത്വത്തിൽ 5920 പരിശീലകരുടെ സഹായത്തോടെയാണ് പൊതുവിദ്യാലയങ്ങളിൽ യു.പി തലത്തിൽ 9.48 ലക്ഷം കുട്ടികൾക്കും ഹൈസ്‌കൂൾ തലത്തിൽ 10.24 ലക്ഷം കുട്ടികൾക്കും പരിശീലനം നൽകിയത്. ഏറ്റവും കൂടുതൽ കുട്ടികളെ പരിശീലിപ്പിച്ച സർക്കാർ വിദ്യാലയം മലപ്പുറം ജില്ലയിലെ ഡി.ജി.എച്ച്.എസ്.എസ്. താനൂരും (3691) എയ്ഡഡ് വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടവും (7467) ആണ്.

ഇന്റർനെറ്റ് നിത്യ ജീവിതത്തിൽ, സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാലു മേഖലകളിലായി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് ഓരോ വിദ്യാർഥിക്കും നൽകിയത്. പൊതുജനങ്ങൾക്കായി ‘സത്യമേവ ജയതേ’ പരിപാടിയുടെ ഉള്ളടക്കം തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 7 മണിയ്ക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.