എയ്ഡ്‌സ് രോഗബാധിതർക്ക് കരുതലും സംരക്ഷണവും നൽകേണ്ടത് ഉത്തരവാദിത്തം: ആന്റണിരാജു

Share

തിരുവനന്തപുരം: എയ്ഡ്സ് രോഗബാധിതരെ ഗുരുതരാവസ്ഥയിൽ നിന്ന് മോചിപ്പിക്കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും ആവശ്യമായ കരുതലും സംരക്ഷണവും നൽകേണ്ടത് ഉത്തരവാദിത്തമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു . ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടന്ന ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

എച്ച്. ഐ. വി അണുബാധയുള്ളവരെ എല്ലാ മേഖലയിൽ നിന്നും മാറ്റി നിർത്തിയിരുന്ന കാലം മറികടക്കാനായത് കൃത്യമായ ബോധവൽക്കരണം കൊണ്ടാണ്. പുതിയ രോഗബാധിതർ ഉണ്ടാകാതിരിക്കാനും നിലവിലുള്ള രോഗികൾക്ക് ആവശ്യമായ കരുതലും ചികിത്സയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായി. പാളയം വാർഡ് കൗൺസിലർ പാളയം രാജൻ പരിപാടിയിൽ അധ്യക്ഷനായി.

വിവിധ ജില്ലകളിൽ എയ്ഡ്സ് നിയന്ത്രണ പദ്ധതികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുരക്ഷാ പദ്ധതികളിൽ പ്രവർത്തിക്കുന്നവരെയും കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ രക്തദാനം നടത്തിയവരെയും ചടങ്ങിൽ ആദരിച്ചു.

‘ഒന്നായി, തുല്യരായി തടുത്തു നിർത്താം’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ്ദിന സന്ദേശം. എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വൈവിധ്യങ്ങളായ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ  ബോധവത്ക്കര റാലിയും ഡബിൾ ഡെക്കർ പര്യടനവും സംഘടിപ്പിച്ചു.