സ്വപ്നസാഫല്യമായി സ്വന്തം ഭൂമി: പാറശ്ശാല മണ്ഡലത്തിലെ 217 കുടുംബങ്ങൾക്ക് പട്ടയം

Share

തിരുവനന്തപുരം: പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്ന നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ വില്ലേജിലെ കുത്തകപ്പാട്ട ഭൂമിയിലെ 80 കുടുംബങ്ങൾക്കും മറ്റു കോളനികളിൽ ഉൾപ്പെട്ട 5 കുടുംബങ്ങൾക്കും വെള്ളറട, പെരുങ്കടവിള വില്ലേജുകളിലെ 20 കുടുംബങ്ങൾക്കും കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ കണ്ട്കൃഷി ഭൂമിയിലെ 80 കുടുംബങ്ങൾക്കും അമ്പൂരി, കീഴാറൂർ, വാഴിച്ചൽ, ഒറ്റശേഖരമംഗലം എന്നീ വില്ലേജുകളിൾപ്പെട്ട 14 കുടുംബങ്ങൾക്കും ഉൾപ്പെടെ 217 കുടുംബങ്ങൾക്കുള്ള പട്ടയം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വിതരണം ചെയ്തു. കുന്നത്തുകാൽ ഗൗതം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

നവംബർ ഒന്നിന് തുടങ്ങുന്ന ഡിജിറ്റൽ റിസർവേ ജോലികൾക്കായി താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. നാലുവർഷത്തെ കരാറിൽ 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയുമാണ് നിയമിക്കുന്നത്.

അവകാശരേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കാൻ ഏകീകൃത അവകാശരേഖ, ഓൺലൈൻ സേവനങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിൽക്കുന്ന പ്രശ്നങ്ങൾ തീർപ്പാക്കൽ, കൃത്യമായ ഭൂരേഖകളും സ്കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയാണ് ഈ സർവേയുടെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജിയോ കോ- ഓർഡിനേറ്റ് അടിസ്ഥാനമാക്കിയ ഭൂപടത്തിന്റെ സഹായത്താൽ ദുരന്തനിവാരണ ഫലപ്രദമാക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നെയ്യാറ്റിൻകര താലൂക്കിലെ പാറശ്ശാല നിയോജകമണ്ഡലത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്കുള്ള പട്ടയമാണ് വിതരണം ചെയ്തത്.