കാസർഗോഡ് ഒരു വർഷത്തിനുള്ളിൽ ന്യൂറോ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യം:വീണാ ജോർജ്

Share

കാസർഗോഡ്: ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങൾ കാസർഗോഡ് ജില്ലിയിൽ പരമാവധി ഒരു വർഷത്തിനകം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . എൻഡോസൾഫാൻ ദുരിദബാധിതർക്കുള്ള ചികിത്സാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദയാ ബായിയുടെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമര സഹായ സമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പു നൽകിയത്.

എയിംസ് അടക്കം നാലു വിഷയങ്ങളാണ് സമരസമിതി നേതാക്കൾ മുന്നോട്ട് വച്ചത്. കാസർഗോഡ് ജില്ലയിലെ വിവധ ആശുപത്രികളുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ സമയബന്ധിതമായി തന്നെ മെച്ചപ്പെടുത്തുമെന്നും മന്ത്രിമാർ അറിയിച്ചു. മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, ടാറ്റ ആശുപത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും കാസർഗോഡ് മെഡിക്കൽ കോളജിൽ ഓ.പി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സാമൂഹിക സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. രണ്ട് മാസത്തിനുള്ളിൽ ക്യാമ്പ് സംഘടിപ്പിക്കാനാണ് തീരുമാനം. ബഡ്‌സ് സ്‌കൂളുകളോട് അനുബന്ധമായി ബഡ്‌സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.