നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; 20 ദിവസത്തിനിടെ 581 കേസുകൾ, 593 പ്രതികൾ അറസ്റ്റിൽ

Share

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ഫലം കാണുന്നു. സെപ്തംബർ 16 മുതൽ ഒക്ടോബർ അഞ്ച് വരെയുള്ള 20 ദിവസങ്ങൾക്കുള്ളിൽ ലഹരി ഉപയോഗം,വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 581 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിലുൾപ്പെട്ട 593 പ്രതികളാണ് അറസ്റ്റിലായത്.

ഇക്കാലയളവിൽ 99.5 കിലോഗ്രാം കഞ്ചാവ്, 167 കഞ്ചാവ് ചെടികൾ, 850 ഗ്രാം എം.ഡി.എം.എ, 1401 ഗ്രാം മെത്താംഫിറ്റമിൻ, 11 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 149 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഉദ്യാഗസ്ഥർ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 6 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 232 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

പരിശോധന കൂടുതൽ ഫലപ്രദമാക്കുന്നതിനായി നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് നവംബർ ഒന്ന് വരെ നീട്ടാനും ധാരണയായി. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും മുഴുവൻസമയ ഹൈവേ പട്രോളിങ് സംഘത്തെ നിയാഗിക്കുകയും ചെയ്തു. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2195 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.