മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വിജയം: ഒന്നാംഘട്ടത്തിൽ 75 ശതമാനം കുട്ടികൾക്കും 98 ശതമാനം ഗർഭിണികൾക്കും വാക്സിൻ നൽകി

Share

തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികൾക്കുമാണ് വാക്സിൻ നൽകിയത്. ഒന്നാംഘട്ടം കഴിഞ്ഞെങ്കിലും പലതരത്തിലുള്ള അസൗകര്യം കാരണം വാക്സിൻ എടുക്കാൻ കഴിയാതിരുന്നവർക്ക് നിശ്ചിത ദിവസങ്ങളിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്സിൻ എടുക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എൻമാരാണ് വാക്സിൻ നൽകിയത്. 10,567 സെഷനുകളായാണ് പ്രവർത്തനം നടത്തിയത്. മെഡിക്കൽ ടീം വീടുകൾ സന്ദർശിച്ചും അവബോധം നൽകി. തിരുവനന്തപുരം 9753, കൊല്ലം 3607, ആലപ്പുഴ 3437, പത്തനംതിട്ട 2189, കോട്ടയം 3096, ഇടുക്കി 700, എറണാകുളം 5055, തൃശൂർ 9712, പാലക്കാട് 11810, മലപ്പുറം 14188, കോഴിക്കോട് 10034, വയനാട് 2893, കണ്ണൂർ 5775, കാസർഗോഡ് 5110 എന്നിങ്ങനെയാണ് 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിച്ചത്. തിരുവനന്തപുരം 2232, കൊല്ലം 1554, ആലപ്പുഴ 701, പത്തനംതിട്ട 449, കോട്ടയം 679, ഇടുക്കി 175, എറണാകുളം 1705, തൃശൂർ 2962, പാലക്കാട് 2271, മലപ്പുറം 1069, കോഴിക്കോട് 2176, വയനാട് 951, കണ്ണൂർ 566, കാസർഗോഡ് 899 എന്നിങ്ങനെയാണ് ഗർഭിണികൾ വാക്സിൻ സ്വീകരിച്ചത്.

രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് സമയക്രമം. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കാൻ വിട്ടുപോയിട്ടുളള ഗർഭിണികളും 5 വയസ് വരെ പ്രായമുളള കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.