അഴിമതിമുക്തവും ലഹരിവിമുക്തവുമായ സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി

Share

തിരുവനന്തപുരം:അഴിമതിക്കും ലഹരിക്കും എതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സർക്കാർ സ്വീകരിക്കുന്നതെന്നും അഴിമതി മുക്തവും ലഹരിമുക്തവുമായ സംസ്ഥാനമായി കേരളത്തെ മാറ്റാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന അഴിമതിമുക്ത, ലഹരിമുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഭാവി പുരോഗതിക്ക് അഴിമതി പൂർണമായും തുടച്ചു നീക്കണമെന്നും നേതൃതലത്തിൽ അഴിമതി പൂർണമായും തുടച്ചുനീക്കാൻ സാധിച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.രാജ്യത്തിൽ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളമെന്നുംനിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണവും ഈ നേട്ടത്തിന് നമ്മളെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് ഉപഭോഗം സംസ്ഥാനത്ത് കൂടുന്ന സാഹചര്യമുണ്ട്. മയക്കുമരുന്നിന് ഇരകളാകുന്നവർക്കു മാനുഷിക വികാരങ്ങളും സ്വബോധവും നഷ്ടപ്പെടുന്നു. തെറ്റും ശരിയും തിരിച്ചറിയാൻ പറ്റാത്ത മാനസികാവസ്ഥയിൽ നടത്തുന്ന ക്രൂരകൃത്യങ്ങൾ ഇതിന്റെ ഭാഗമാണ്. മയക്കുമരുന്ന് ഉപയോഗത്തിന് എതിരായി വളരെ വിപുലമായ പ്രചാരണ പരിപാടികളാണു സർക്കാർ നടത്തിവരുന്നത്.