അതിദാരിദ്ര ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും: എം.ബി. രാജേഷ്

Share

തിരുവനന്തപുരം: അതിദാരിദ്ര ലഘൂകരണ പരിപാടിയിലെ ഹ്രസ്വ കാല പദ്ധതികൾ 2023 ജനുവരി മാസത്തിനുള്ളിൽ പൂർത്തായാക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് . പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതയോഗത്തിലാണ് തീരുമാനം.

ആദ്യഘട്ടത്തിൽ റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ആരോഗ്യ ഇൻഷുറൻസും ക്ഷേമപെൻഷനും ലഭ്യമാക്കാനുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. റേഷൻ കാർഡില്ലാത്ത 7316 കുടുംബങ്ങളിൽ 2516 കുടുംബങ്ങൾക്ക് ഇതിനകം ബിപിഎൽ കാർഡ് ലഭ്യമാക്കിയിട്ടുണ്ട്.

2586 അപേക്ഷകൾ പരിഗണനയിലാണ്. അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട 14,618 പേർക്ക് ഇതിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം ആരംഭിച്ചിട്ടുണ്ട്. 22,233 പേരെ ആരോഗ്യ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചു. വീടില്ലാത്ത അതിദരിദ്രരെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി മുൻഗണനാ ക്രമപ്രകാരം വീട് നൽകാനും നിർദേശം നൽകിയിട്ടുണ്ട്. ഷെൽട്ടർ ഹോമിലേക്ക് മാറ്റേണ്ടവരായി നിശ്ചയിച്ച 1875 പേരിൽ 194 പേരെ ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട ഓരോ കുടുംബത്തിനെയും അതിദാരിദ്രത്തിൽ നിന്നു മോചിപ്പിക്കാൻ വിപുലമായ മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്, പദ്ധതിയുടെ ഏകോപനത്തിനായി പ്രിൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ ഏകോപനയോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു.