നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണം; നിർണായക നീക്കവുമായി ദിലീപ്

Share

കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണം. കേസ് വിചാരണ വേഗത്തിൽ പൂർത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളും ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയാനിരിക്കെയാണ് ദിലീപിന്റെ നിർണായക നീക്കം. 

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനാണ് അന്വേഷണ സംഘം തുടരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്നു ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണത്തിനായി ഒരുമാസം സമയം അനുവദിച്ച വിചാരണക്കോടതി നടപടി അംഗീകരിക്കാനാവില്ല. അന്വേഷണ സംഘം തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കും എന്നു വിശ്വസിക്കാനാകില്ല. അന്വേഷണം വലിച്ചു നീട്ടാനാണ് സാധ്യത. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ വിചാരണക്കോടതിയുടെ രേഖകളിൽ നിന്നു നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയിട്ടുണ്ട്. 

വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുമ്പു തന്നെ ക്രൈംബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു എന്നു ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി. 28ന് ഹർജി സമർപ്പിച്ച് 29നു തന്നെ പുനരന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു. തുടരന്വേഷണം നടത്താനായി കോടതിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഗൂഢാലോചന ആരോപണങ്ങളുമായി തന്റെ കുടുംബത്തിലുള്ള മുഴുവൻ പേരെയും പ്രതിചേർത്തിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു തനിക്കെതിരെ വ്യക്തി വൈരാഗ്യം തീർക്കുകയാണ് തുടങ്ങിയ ആരോപണങ്ങളും ദിലീപ് കോടതിയിൽ ഉയർത്തിയിട്ടുണ്ട്.