ഗ്രാമസഭകളുടെ മാതൃകയിൽ ‘ സർവേ സഭകൾ ‘; സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ നവംബർ ഒന്നിന് തുടങ്ങും

Share

തിരുവനന്തപുരം: നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക് നവംബർ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സർവേ നടത്തുക. ഇതിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താനായി 200 വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഓൺലൈൻ ആയി ചേർന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീ സർവേയുടെ ഗുണം ഭൂവുടമകൾക്കും സർക്കാരിനും ഒരുപോലെ ലഭിക്കുമെന്ന് എം. ബി രാജേഷ് പറഞ്ഞു.

ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവേയുടെ ലക്ഷ്യങ്ങൾ ജനങ്ങളിലെത്തിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഒക്ടോബർ 12 നും 30 നും ഇടയിൽ സർവേ സഭകൾ രൂപീകരിക്കും. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂർ വില്ലേജിലെ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കും. ജനകീയ പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും പരാതി രഹിതവുമായ ഡിജിറ്റൽ സർവേ സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എല്ലാ വാർഡിലും സർവേ സഭയിൽ ഭൂവുടമകളെ ബോധവത്കരിക്കാൻ രണ്ടു ഉദ്യോഗസ്ഥരെ നിയോഗിക്കും. ഡിജിറ്റൽ റീ സർവേക്കായി 1500 സർവേ ഉദ്യോഗസ്ഥരെയും 3500 താത്കാലിക ഹെല്പർമാരെയും നിയമിക്കും. ഡിജിറ്റൽ റീ സർവെക്കായി 807.38 കോടി രൂപ റീബിൽഡ് കേരളയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.