കൊവിഡിന്റെ പുതിയ വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യു.എ.ഇ

Share

അബുദാബി: കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തി.

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി, സിംബാവെ, മൊസംബിക് എന്നീ രിജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യു.എ.ഇയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റുമാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യു.എ.ഇയിലേക്ക് വരാം.

എന്നാല്‍ യു.എ.ഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം.

വിമാനത്താവളത്തില്‍ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റൈനില്‍ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പി.സി.ആര്‍ പരിശോധന നടത്തുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, പ്രവേശന വിലക്കേര്‍പ്പെടുത്തിയ ഈ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

യു.എ.ഇ പൗരന്മാരെ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികള്‍, അടിയന്തര മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്.