കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: ബാലാവകാശ കമ്മിഷൻ

Share

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി കച്ചവടം നടത്താനോ കുട്ടികൾ നേരിട്ട് കച്ചവടം ചെയ്യാനോ പാടില്ല. കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താല്പര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി. ഇതിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.

സമരമുഖങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിക്കരുതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന കമ്മിഷന്റെ മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.