ക്ഷീരകര്‍ഷകര്‍ക്ക് വീട്ടുമുറ്റത്ത് സേവനം: ജെ. ചിഞ്ചുറാണി

Share

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇനി രാത്രി സമയങ്ങളില്‍ അടക്കം വീട്ടുമുറ്റത്ത് മൃഗഡോക്ടറുടെ സേവനം ലഭിക്കും. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ അനുവദിച്ച വാഹനങ്ങള്‍ ഒരാഴ്ചയ്ക്കകം എത്തുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും ക്ഷീര വികസന വകുപ്പാണ് വഹിക്കുന്നത്.

കര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭിക്കും. അതോടൊപ്പം ഓരോ ജില്ലയ്ക്കും ഒരെണ്ണം എന്ന കണക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൃഗ ആംബുലന്‍സ് അനുവദിക്കുന്നതിന് 13 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പശുക്കളെ ഉയര്‍ത്തുന്നതിനുള്ള സംവിധാനം, എക്സ്-റേ, സ്‌കാനിങ്, അടിയന്തരഘട്ടങ്ങളില്‍ ഓപ്പറേഷന്‍ ചെയ്യുന്നതിനുള്ള സംവിധാനം, മരുന്നുകള്‍, ബീജം എന്നിവ പെട്ടെന്ന് എത്തിക്കുവാന്‍ ഉള്ള സംവിധാനം തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്. എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ക്ക് ഇതിനോടകം തന്നെ വാഹനം അനുവദിച്ചിട്ടുണ്ട്.

പശുക്കള്‍ പ്രസവിക്കുമ്പോള്‍ കാളകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറച്ച് പശുക്കള്‍ തന്നെ ഉണ്ടാകുന്ന രീതിയിലുള്ള ബീജം കര്‍ഷകരുടെ ആവശ്യാനുസരണം നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എല്ലാവര്‍ഷവും 10 ക്ഷീര ഗ്രാമപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഈ വര്‍ഷം അത് 20 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ പഞ്ചായത്തിനും വേണ്ടി 50 ലക്ഷം രൂപ ചിലവാകുന്ന ഈ പദ്ധതിയില്‍ ക്ഷീര വികസന വകുപ്പും പഞ്ചായത്തും ചേര്‍ന്ന് തുക പങ്കുവെച്ച് എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രോജക്ട് തയാറാക്കി കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് കര്‍ഷകര്‍ക്ക് പരമാവധി വിഹിതം ലഭിക്കുന്ന രീതിയിലാണ്. കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് അനുസരിച്ച് പരമാവധി സബ്സിഡി അനുവദിക്കുന്നുണ്ട്. ഇന്ത്യയില്‍ പാല്‍ ഉല്‍പാദന ക്ഷമതയില്‍ കേരളം രണ്ടാം സ്ഥാനത്തുണ്ടെന്നും ക്ഷീര കര്‍ഷകര്‍ക്കായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.