മെഡിക്കൽ കോളേജുകളിലെ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ നവീകരിക്കുന്നതിന് 4.44 കോടി: വീണാ ജോർജ്

Share

തിരുവനന്തപുരം: സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്.

അത്യാഹിത വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തമാക്കുന്നത്. നിലവിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകളുള്ള മെഡിക്കൽ കോളേജുകളിൽ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കൽ കോളേജുകളിൽ അവ സജ്ജമാക്കുകയാണ് ലക്ഷ്യം.

മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ടീമിനെ നിയോഗിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് സമയ ബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.