സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി: 60 ബസുകളുടെ ഫ്‌ളാഗ് ഓഫ് ശനിയാഴ്ച

Share

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്യും.

ബാക്കി ബസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കൈമാറുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജുവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവിൽ 113 ഇ-ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.

ഘട്ടംഘട്ടമായി ഡീസൽ ബസുകൾ പിൻവലിച്ചു നഗരത്തിൽ മുഴുവൻ ഇ-ബസുകൾ മാത്രമാക്കി തലസ്ഥാനനഗരിയിലെ മലിനീകരണം തീരെക്കുറച്ച് ഹരിത നഗരമാക്കി ആധുനികവൽക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്‌ളാഗ് ഓഫ് ധനമന്ത്രി കെ.എം ബാലഗോപാൽ ചടങ്ങിൽ നിർവഹിക്കും. ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലും ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാർഗദർശി-യുടെ പ്രകാശനം ശശി തരൂർ എം.പിയും നിർവഹിക്കും.

മാർഗദർശി ആപ്പ് വഴി ബസിന്റെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്‌മെന്റ്, അമിത വേഗത ഉൾപ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. പൊതുജനങ്ങൾക്ക് ബസ് വിവരങ്ങൾ, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ, യാത്രാ പ്ലാനർ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും. സിറ്റി സർക്കുലർ ബസുകളുടെ തൽസമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ നീയോ ബീറ്റാ വേർഷന്റെ പ്രകാശനവും നടക്കും.