വേണാട് എക്സ്പ്രസ് ബോഗിയിൽ നിന്ന് എഞ്ചിൻ വേർപ്പെട്ടു

Share

നെടുമ്പാശ്ശേരി: നെടുവന്നൂർ റെയിൽവെ ഗേറ്റിന് സമീപം വേണാട് എക്സ്പ്രസ് ട്രെയിൻ ബോഗിയിൽ നിന്ന് എഞ്ചിൻ വേർപ്പെട്ട് 100 മീറ്ററോളം ദൂരം ഓടി. വേഗത കുറവായതിനാലും ബോഗികൾ സ്വയം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.

ഞായറാഴ്ച വൈകിട്ട് 3.20ഓടെ തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസ് പാസഞ്ചർ ട്രെയിനാണ് നെടുവന്നൂർ റെയിൽവെ ഗേറ്റിന് സമീപം അപകടത്തിൽപെട്ടത്.

ഉഗ്ര ശബ്ദത്തോടെ യാത്ര ബോഗിയിൽ നിന്ന് എൻജിൻഭാഗം മാത്രം മുന്നോട്ട് പായുകയായിരുന്നുവെങ്കിലും ലോക്കോ പൈലറ്റിന്റെ അതീവ ജാഗ്രത മൂലം എൻജിൻ ബോഗി നിയന്ത്രണ വിധേയമാക്കി.

വളവ് തിരിഞ്ഞ ശേഷം നിരപ്പായ ട്രാക്കിലാണ് ഇരു ബോഗികളും വേർപ്പെട്ടത്. സമീപം നെടുവന്നൂർ റെയിൽവെ ഗേറ്റായതിനാൽ വേഗതയും കുറവായിരുന്നു. ഇക്കാരണങ്ങളാലാണ് ബോഗികൾ മറയാതിരിക്കുകയും വൻ ദുരന്തം ഒഴിവാവുകയും ചെയ്തത്.

അപകടത്തെ തുടർന്ന് ഇരുവശത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകളടക്കം ആലുവ, അങ്കമാലി സ്റ്റേഷനുകളിൽ പിടിച്ചിട്ടു. നെടുവന്നൂർ റെയിൽവെ ഗേറ്റിന്റെ ഇരുവശത്തെ റോഡുകളിലും ഗതാഗതക്കുരുക്കുണ്ടായി.

പിന്നീട് ഒന്നര മണിക്കൂറിന് ശേഷം റെയിൽവെ മെക്കാനിക് വിഭാഗമെത്തിയ ശേഷമാണ് എൻജിൻ ഭാഗം പിന്നോട്ടെടുത്ത് യാത്ര ബോഗിയുമായി ഘടിപ്പിച്ച് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്.