പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ.
എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച നാല് കോൺഗ്രസ് കൗൺസിലർമാരും സ്വയമേ പാർട്ടിയിൽ നിന്നും പുറത്ത് പോയി എന്നാണ് അർത്ഥം.
ഇവർക്കെതിരെയുള്ള തുടർനടപടി കെ.പി.സി.സി പ്രസിഡൻ്റ് അറിയിക്കും.
കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസ് നൽകും, സംഘടനാ നടപടിയും ഉണ്ടാകും.
വിപ്പ് ലഭിച്ചിട്ടില്ലെന്ന കൗൺസിലർമാരുടെ വിശദീകരണം തെറ്റാണ്. ഏതെങ്കിലും തരത്തിൽ അറിയിപ്പ് നൽകിയാൽ അതിനെ വിപ്പായി കണക്കാക്കണമെന്നാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇവർക്ക് വിപ്പ് നൽകിയതിന് സാക്ഷികൾ ഉണ്ടെന്നും, വാട്സ്ആപ്പ് വഴിയും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നിൽക്കണമെന്ന് അറിയിപ്പ് നൽകിയിരുന്നതായും നാട്ടകം സുരേഷ് അറിയിച്ചു.