മാപ്പിള ലഹള പുസ്തകങ്ങൾ പ്രകാശിപ്പിച്ചു 

Share

കൊച്ചി: എഴുത്തുകാരനും പത്രപ്രവർത്തകനുമായ രാമചന്ദ്രൻ രചിച്ച ‘മാപ്പിള ലഹള സാഹിത്യത്തിൻറെ  ഏടുകളിൽ ‘ , വ്യത്യസ്ത മേഖലകളിലുള്ളവർ രചിച്ച ലേഖനങ്ങളുടെ സമാഹാരമായ ‘മാപ്പിള ലഹളയുടെ കാണാപ്പുറങ്ങൾ’ എന്നീ പുസ്തകങ്ങൾ  ഡോ.കെ.എസ്.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകനും വിശ്വഹിന്ദു പരിഷത് പ്രസിഡൻറുമായ  വിജി തമ്പി പുസ്തകങ്ങൾ ഏറ്റു വാങ്ങി. 

രാജ്യാന്തര പുസ്തക മേളയിൽ ആയിരുന്നു പ്രകാശനം.

മാപ്പിളലഹളയെ ആധാരമാക്കി രാമചന്ദ്രൻ എഴുതി കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്ന അഞ്ചാമത്തെ പുസ്തകം ആണിതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. അബനി മുക്കർജി എഴുതി ലഹളക്കാലത്ത് തന്നെ ലെനിന് നൽകിയ റിപ്പോർട്ട് രാമചന്ദ്രൻ ‘മലബാർ ജിഹാദ്’ എന്ന പുസ്തകത്തിൽ പുറത്തു കൊണ്ടു വന്നിരുന്നു. അതോടെ മാപ്പിള ലഹള വർഗ്ഗ സമരം ആണെന്ന സിദ്ധാന്തം ആവിഷ്കരിച്ചത് ഡോ കെ എൻ പണിക്കർ ആണെന്ന അവകാശവാദം പൊളിഞ്ഞതായി രാധാകൃഷ്ണൻ നിരീക്ഷിച്ചു. ‘വാരിയൻ കുന്നൻറെ കശാപ്പുശാല’ എന്ന പുസ്തകത്തിൽ രാമചന്ദ്രൻ പരിഭാഷ ചെയ്ത മാപ്പിള ലഹളയുടെ കോടതി വിധികൾ കെ മാധവൻ നായരെപ്പോലുള്ളവരുടെ കാപട്യം പിച്ചി ചീന്തുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.

മാപ്പിള ലഹളയെപ്പറ്റി പണിക്കരെ പോലുള്ളവർ എഴുതിയ കപട ചരിത്രങ്ങളാണ് കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു. ലഹളയ്ക്ക് പിന്നിൽ രാജ്യാന്തര അജണ്ട ഉണ്ടായിരുന്നു. ഖിലാഫത്ത് കമ്മിറ്റി അഖിലേന്ത്യ പ്രസിഡൻറ് ജാൻ മുഹമ്മദ് ചോക്കാനി തടി കച്ചവടക്കാരനായിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും അയാൾക്ക് തടി കച്ചവടം ഉണ്ടായിരുന്നു. വാരിയൻ കുന്നൻ നിലമ്പൂർ കേന്ദ്രമാക്കി ഖിലാഫത്ത് രാജ്യം സ്ഥാപിച്ചത് ആകസ്മികമല്ല. ലോകത്തിലെ ഏറ്റവും വലിയ തേക്കിൻ തോട്ടം അവിടെയാണ്. ഇങ്ങനെ നിരവധി താൽപര്യങ്ങൾ ലഹളയ്ക്ക് പിന്നിൽ ഉണ്ടായിരുന്നെന്ന് രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

മാപ്പിള കലാപത്തിൻറെ  അനുഭവ സാക്ഷ്യങ്ങൾ ക്രോഡീകരിച്ച  വേദബന്ധു ഹിന്ദിയിൽ രചിച്ച് കമലാ നരേന്ദ്ര ഭൂഷൺ വിവർത്തനം ചെയ്ത ‘മലബാറും ആര്യസമാജവും’, ഡോ.ലക്ഷി പരിഭാഷ നിർവ്വഹിച്ച സാവർക്കറുടെ വിവാദ നോവൽ ‘മാപ്പിള’ എന്നിവയുടെ യുടെ പ്രകാശനം വിജി തമ്പി നിർവ്വഹിച്ചു.

കെ.സി.രാഘവൻ രചിച്ച ‘സ്ത്രീ വ്യത്യസ്ത മതങ്ങളിൽ’ എന്ന ഗ്രന്ഥം മുൻ വനിതാ കമ്മീഷൻ അംഗം ഡോ.ജെ.പ്രമീളാദേവി പ്രകാശനം ചെയ്തു.

യോഗത്തിൽ കുരുക്ഷേത്ര ചീഫ് എഡിറ്റർ കാ.ഭാ.സുരേന്ദ്രൻ, എഡിറ്റർ ആർ.എം. ദത്തൻ, സ്മിത എസ്. മേനോൻ എന്നിവർ സംസാരിച്ചു.