മകളെ യാത്രയാക്കി പിതാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു

Share

കോട്ടയം: ചങ്ങനാശേരിയിൽ മകളെ ട്രെയിനിൽ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിൽ നിന്നു കാൽ വഴുതി വീണു മരിച്ചു. പിതാവ് അപകടത്തിൽപ്പെട്ടത് കണ്ട് ചാടിയിറങ്ങാൻ ശ്രമിച്ച മകൾക്ക് ട്രെയിനിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റു. ചങ്ങനാശേരി പാലാത്ര അലക്‌സ് സെബാസ്റ്റ്യൻ (വിമുക്തഭടൻ, ജോമിച്ചൻ 62) ആണ് മരിച്ചത്. മകൾ അൻസ (21)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വ വൈകിട്ട് 4.30ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

എറണാകുളം രാജഗിരി കൊളെജിൽ എൻജിനീയറിങ് വിദ്യാർഥിനിയായ അൻസയെ കൊളെജിലേക്കു പോകുന്നതിനായി ഐലന്റ് എക്‌സ്പ്രസിൽ കയറ്റി ലഗേജുകൾ വച്ചശേഷം അലക്‌സ് തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോൾ ട്രെയിൻ വിടുകയായിരുന്നു. തിടുക്കത്തിൽ ഇറങ്ങുന്നതിനിടെ അലക്‌സ് കാൽവഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവ് അപകടത്തിൽപ്പെട്ടത് കണ്ട അൻസ ട്രെയിനിൽ നിന്നു ഇറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിലേക്കു വീഴുകയായിരുന്നു.

അലക്‌സ് സെബാസ്റ്റ്യൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അൻസയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസാണ് ഇരുവരേയും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അലക്‌സിന്റെ ഭാര്യ: മറിയാമ്മ. മറ്റൊരുമകൻ: അമൽ (ദുബായ്).