പി.എം.ശ്രീ പദ്ധതിയില്‍ സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പം മുന്നോട്ടുപോകാൻ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന മുസ്ലിം ലീഗ് മന്ത്രിമാരുടെയും നേതൃത്വത്തിന്റെയും യോഗത്തില്‍ ധാരണ.
പദ്ധതിയില്‍ നിന്ന് കേരളത്തിന് നിയമപരമായി പിന്മാറാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, കേന്ദ്രത്തിന്റെ സാമ്പത്തിക-ഭരണപരമായ വ്യവസ്ഥകള്‍ അംഗീകരിച്ചും എന്നാല്‍ പാഠ്യപദ്ധതിയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഉറപ്പിച്ചുമാണ് മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
പി.എം. ശ്രീ വിഷയത്തില്‍ എതിർപ്പ് തുടരുന്ന എം.എസ്.എഫിനെയും പൊതുസമൂഹത്തെയും സർക്കാരിന് കരാറില്‍ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യം വിശദമായി ബോധ്യപ്പെടുത്താനാണ് പാർട്ടിയുടെ അടുത്ത നീക്കം. പദ്ധതിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നേതാക്കള്‍ പറയുന്നത്.
പാർട്ടി മന്ത്രിമാർക്കെതിരെ സംഘടനാ തലത്തില്‍ ഉയർന്ന പരാതികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു പാണക്കാട്ട് മന്ത്രിമാരുടെ യോഗം.
ഇന്ന് (ശനി) കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് നേതൃത്വത്തിന്റെ നിർണായക യോഗം നടന്നത്. ലീഗ് മന്ത്രിമാർക്ക് പുറമെ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു