ഗ്രാമവണ്ടി രൂപരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു: മന്ത്രി ആന്റണി രാജു

Share

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ രൂപരേഖ തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഗതാഗത സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, കില ഡയറക്ടർ, കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഒക്‌ടോബർ 30ന് മുമ്പ് വിശദമായ പദ്ധതി രൂപരേഖ സമർപ്പിക്കാൻ മന്ത്രിമാർ നിർദ്ദേശിച്ചു. റിപ്പോർട്ട് കിട്ടിയതിനുശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതിക്ക് അന്തിമ രൂപം നൽകും. 18, 24, 28, 32, 42 എന്നിങ്ങനെ സീറ്റുകളുള്ള വാഹനങ്ങളായിരിക്കും പദ്ധതിയുടെ കീഴിൽ ഓടിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടിലും സമയക്രമത്തിലുമായിരിക്കും ഗ്രാമവണ്ടികൾ സഞ്ചരിക്കുക. കേരളത്തിലെ പൊതുഗതാഗത മേഖലയിൽ കാതലായ മാറ്റം പ്രതീക്ഷിക്കുന്ന ഗ്രാമവണ്ടി പദ്ധതി 2022 ഏപ്രിലിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ, ഗ്രാമവികസന കമ്മീഷണർ ഡി. ബാലമുരളി, നേഹ കുര്യൻ (കില), തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.