ജനമനസുകളിൽ ശബ്ദത്തിൻ്റെ മധുരിമ തീർത്ത പ്രിയ ഗായിക എസ്. ജാനകി (88) അന്തരിച്ചു.
മൈസൂരുവിലെ അപ്പോളാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്ക്കാരം നിരസിച്ച ജാനകിയമ്മയുടെ നിലപാട് അന്ന് ഏറെ ചർച്ചാ വിഷയമായിരുന്നു. പതിനൊന്ന് തവണ സംസ്ഥാന പുരസ്ക്കാരവും മൂന്ന് തവണ ദേശിയ പുരസ്കാരവും നേടിയിട്ടുണ്ട്. കർണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ അവാർഡ് പല തവണ നേടിയിട്ടുണ്ട്.
മലയാളിയുടെ സിനിമാ സംഗീത ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ശബ്ദമാണ് ജാനകിയമ്മയുടേത്. മലയാളിയല്ലാതിരുന്നിട്ടും ഇത്ര ഭാവത്തോടും ഉച്ചാരണ ശുദ്ധിയോടും കൂടെ ജാനകി പാടിതീര്‍ത്ത ഗാനങ്ങള്‍ വിസ്മയമാണ്.
കൊച്ചു കുട്ടികളുടെ ശബ്ദത്തിൽ പാടിയത് എസ്. ജാനകിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അകലെ അകലെ നീലാകാശം … യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ ഈ ഗാനം എക്കാലത്തെയും നമ്പർവണ്ണാണ്.ഇത് പാടാത്തതും ആസ്വദിക്കാത്തുമായ മലയാളികൾ അപൂർവ്വം.
തമിഴില്‍ അരങ്ങേറിയ ജാനകിയുടെ മലയാളത്തിലെ ആദ്യഗാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലായിരുന്നു.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് താത്പര്യം പ്രകടിപ്പിച്ചു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തിയത്.
എം.എസ്. ബാബുരാജ് – എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. തമിഴില്‍ ഇളയരാജ-എസ് ജാനകി-എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് തരംഗം തീര്‍ത്തു. ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാള മണ്ണില്‍ എത്തിച്ചത് എസ് ജാനകി ആയിരുന്നു.