കെ സ്വിഫ്റ്റിന് നാലാമത്തെ അപകടം; സംഭവം താമരശേരി ചുരത്തിൽവെച്ച്

Share

കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാർശ്വഭിത്തിയിൽ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്. ഇതുകൂടി ചേർത്ത് നാലാം തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. ഇതിന് മുൻപ് രണ്ട് ദിവസങ്ങളിലായി മൂന്ന് തവണയാണ് വിവിധയിടങ്ങളിൽവെച്ച് ബസുകൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴരയ്ക്ക് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഡീലക്സ് എയർ ബസാണ് വയനാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് അപകടമൊന്നുമുണ്ടായിട്ടില്ല. 

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിരുന്നു. ഇന്ന് രാവിലെ അഞ്ചരയ്ക്ക് തൃശൂർ കുന്നുംകുളത്ത് വെച്ചും കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. വാനിടിച്ച് നിലത്തുവീണ തമിഴ്നാട് സ്വദേശി പരസ്വാമിയുടെ കാലിൽക്കൂടി കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തേ കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ആദ്യമുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്നും കെഎസ്ആ‌ർടിസി എം.ഡി ബിജു പ്രഭാകർ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആ‌.ർടിസി എം.ഡി പറഞ്ഞത്.