ഇത് എന്ത് മാധ്യമ മര്യാദയാണ്?

Share

യു.പി, ഛത്തീസ്ഗ് എന്നിവിടങ്ങളിലടക്കം ക്രൈസ്തവര്‍ക്കു നേരെ അതിക്രങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ.കൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘംകഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. അതിക്രമങ്ങള്‍ ഏതാനും ചിലരുടെ മാത്രം പ്രവൃത്തിയാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷത ദൃഢമാണെന്നും രാഷ്ട്രപതി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അതിക്രമങ്ങള്‍ തടയുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കിയതായി പ്രതിനിധിസംഘം പിന്നീട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. മിക്കവാറും ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു. കൈസ്തവര്‍ ആശങ്കകള്‍ പങ്കുവച്ചുവെന്നും അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന മലയാള പത്രമായ മനോരമ പോലും റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ അതിക്രമങ്ങളില്‍ ബിഷപ്പിന്‌റെ നേതൃത്വത്തിലുള്ള സംഘത്തെ രാഷ്ട്രപതി ആശങ്ക അറിയിച്ചു എന്നാണ് കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളിലൊന്നായ 24 ലൈവ് ഒരു ദിവസം മുഴുവന്‍ സംപ്രഷണം ചെയ്തത്.
മാധ്യമങ്ങള്‍ക്ക് ബി.ജെ.പി. സര്‍ക്കാരിനോട് വിയോജിപ്പുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഡല്‍ഹി ബിഷപ്പു പോലും പറയാത്ത കാര്യം രാഷ്ട്രപതിയുടേതെന്ന പേരില്‍ സംപ്രഷണം ചെയ്യുന്നത് എന്തു മാധ്യമ മര്യാദയാണ്?. ബിഷപ്പിന്‌റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ ആശങ്ക അറിയിച്ചു, എന്നതും അതിക്രമങ്ങളില്‍ ബിഷപ്പിന്‌റെ നേതൃത്വത്തിലുള്ള സംഘത്തെ രാഷ്ട്രപതി ആശങ്ക അറിയിച്ചു എന്നതും തമ്മിലുള്ള വ്യത്യാസം എത്ര വലുതാണ്! ക്രൈസ്തവര്‍ക്കു നേരെ രാജ്യത്ത് വ്യാപകമായി അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് രാഷ്ട്രപതിയുടെ പേരില്‍ ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയല്ലേ ശ്രീകണ്ഠന്‍നായരുടെ വാര്‍ത്താ സംഘം ചെയ്തത്?