ആർ എസ് എസ്: ആശ്വാസമായി പടിയിറക്കം

Share

കൊച്ചി:ആർ എസ് എസ് പ്രാന്ത പ്രചാരക് പി എൻ ഹരികൃഷ്ണകുമാറിനെ സംഘടന ഒതുക്കി നീക്കിയത്,ആശ്വാസത്തോടെയാണ് സംസ്ഥാനത്തെ സ്വയം സേവകർ കാണുന്നത്.ഈ സ്ഥാനത്തിരുന്ന മറ്റൊരാളും ഇത്രയും പരാതികൾക്ക് ഇട വരുത്തിയിട്ടില്ല.സംഘടനയിൽ ഒരു ഗ്രൂപ്പിനൊപ്പം ചേർന്ന് നിൽക്കുകയായിരുന്നു,അദ്ദേഹം എന്ന് നേതൃത്വം വിലയിരുത്തിയെന്നാണ് സൂചന.

സംഘടനയിൽ പ്രധാന അധികാര കേന്ദ്രമായ ഈ പദവിയിൽ ഹരികൃഷ്ണകുമാർ എത്തിയത് അപ്രതീക്ഷിതമായിരുന്നു.അഞ്ചു വർഷം മുൻപ് അനാരോഗ്യ കാരണത്താൽ ശശിധരൻ പ്രാന്ത പ്രചാരക് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഹരികൃഷ്ണ കുമാർ സ്ഥാനത്ത് എത്തിയത്.രണ്ടു വർഷം മാത്രമാണ് ശശിധരൻ സ്ഥാനത്തിരുന്നത്.ഇരുവരും കോട്ടയം സ്വദേശികൾ.

ബൗദ്ധിക പ്രവർത്തനങ്ങളിൽ വ്യാപരിക്കാത്ത ഹരികൃഷ്ണകുമാർ സ്ഥാനത്തിരുന്ന കാലയളവിൽ സംഘ പരിവാർ സാംസ്കാരിക സ്ഥാപനങ്ങൾ പിറകോട്ടടിച്ചതായി നേതൃത്വം വിലയിരുത്തി.പത്രമായ ജന്മഭൂമിയും പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ കുരുക്ഷേത്ര പ്രകാശനും വലിയ പ്രതിസന്ധികൾ നേരിട്ടു. കുരുക്ഷേത്ര യുടെ ജനറൽ മാനേജർ അവിടത്തെ പണം അപഹരിച്ച് സ്വന്തം പേരിൽ സ്ഥലം വാങ്ങുക പോലുമുണ്ടായി. സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോഴും ആ സ്ഥാപനം.

പൂർണമായും കോട്ടയം സ്വദേശിയായ ഒരു ജനറൽ മാനേജരുടെ പിടിയിൽ അമർന്ന ജന്മഭൂമിയിൽ എം ഡി വെറും നോക്കുകുത്തിയായി.സ്വന്തം നാട്ടുകാരനായ ജനറൽ മാനേജർക്ക് താങ്ങും തണലുമായി നിന്ന പ്രാന്ത പ്രചാരക്,അയാളെ പ്രാന്തീയ സമിതിയിലും എത്തിച്ചു. അർഹതയും യോഗ്യതയും ഇല്ലാതെ കിട്ടിയ സ്ഥാനങ്ങളിൽ മതി മറന്ന ജനറൽ മാനേജർ ചീഫ് എഡിറ്റർ പത്രത്തിൽ വേണ്ട എന്ന തീരുമാനം എടുത്തു.മികച്ച ഒരു പ്രൊഫഷനൽ ആ സ്ഥാനത്തിരുന്നത് നാല് മാസം മാത്രമാണ്.സംഘടനയിൽ തന്നെയുള്ള ഹരി എസ് കർത്തയ്ക്കും ജോസഫ് ഡൊമിനിക്കിനും പത്രത്തിൽ തുടരാൻ കഴിഞ്ഞില്ല.ഒരു മോശം സബ് എഡിറ്റർ സ്ഥാനത്തു നിന്ന് ജനറൽ മാനേജരായ ആൾ ബൗദ്ധിക നിലവാരമില്ലാതെ തന്നെ നിരന്തരം  എഡിറ്റോറിയലിൽ ഇടപെട്ട് കൊണ്ടിരുന്നു. എഡിറ്റോറിയലിലും മറ്റ് വിഭാഗങ്ങളിലും പിണിയാളുകളെ കുടിയിരുത്തി.സംഘടനാ നേതൃത്വം മികച്ച പ്രൊഫഷനലുകളെ കണ്ടെത്തിയപ്പോൾ അയാൾ എഡിറ്റോറിയലിൽ ഗ്രൂപ്പുണ്ടാക്കി.

ഗ്രൂപ്പ് പ്രവർത്തനം കെ പി യോഹന്നാനുമായുള്ള പണമിടപാടിൽ വരെ ചെന്നെത്തി.
സംഘടനയ്ക്ക് എം ഡി യെ ആ സ്ഥാനത്തു നിന്ന് അവധി എടുപ്പിക്കേണ്ടി വന്നു. ആ സ്ഥാനത്തു വരാൻ ഹരികൃഷ്ണ കുമാർ ആഗ്രഹിച്ചെന്നും ശ്രുതിയുണ്ടായി.

ദക്ഷിണ ക്ഷേത്രീയ പ്രചാരക് ആയാണ് ഹരികൃഷ്ണ കുമാറിനെ മാറ്റിയത്.നേരത്തെ ബി എം എസ് സംഘടനാ സെക്രട്ടറിയായിരുന്നു,അദ്ദേഹം.
കേരള പ്രാന്ത കാര്യവാഹ് അഥവാ സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്ന  എം രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണ ക്ഷേത്ര സഹ കാര്യവാഹ് ആയി ഒതുക്കിയിരുന്നു.ഇതേ സംസ്ഥാനങ്ങളുടെ ചുമതലയാണ് ഹരി കൃഷ്ണനും.

കോട്ടയം നട്ടാശ്ശേരി സ്വദേശിയാണ് ഹരികൃഷ്ണ കുമാർ.കോട്ടയത്തു നിന്നുള്ള പലരെയും താക്കോൽ സ്ഥാനങ്ങളിൽ അദ്ദേഹം കൊണ്ട് വന്നു.

പലരും വിവാദങ്ങളിൽ പെട്ടു.ഏറ്റവും ഒടുവിൽ അയൽക്കാരനായ ഒരു ഉണ്ണിത്താനെ ബി എം എസ് നേതൃ സ്ഥാനത്ത് കൊണ്ട് വന്നു.
ബംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിൽ തന്നെ ഹരികൃഷ്ണ കുമാറിനെ മാറ്റുമെന്ന് കേട്ടിരുന്നു.അത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ വൈകി.
സാധാരണ ഗതിയിൽ,സഹ പ്രാന്ത പ്രചാരക് സുദർശൻ ആണ് പകരം വരേണ്ടത്.