യുട്യൂബ് ചാനലിന്റെ പേരിൽ യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി പീഡിപ്പിച്ചു; കൊട്ടാരക്കര സ്വദേശി പിടിയിൽ

Share

കോട്ടയം: യുട്യൂബ് ചാനലിന്റെ ഉടമയാണെന്നു തെറ്റിധരിപ്പിച്ച് ഇടുക്കി മൂല മുറ്റം സ്വദേശിയായ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കുകയും, ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത ശേഷം ദൃശ്യങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കൊട്ടാരക്കര സ്വദേശി പിടിയിൽ.

കൊട്ടാരക്കര തലച്ചിറ പുലാനിവിള വീട്ടിൽ സജീറിനെ(33)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി മൂലമറ്റം സ്വദേശിയും അതിരമ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയുമായ പെൺകുട്ടിയെ യുട്യൂബ് ചാനലിന്റെ ഉടമയായ സ്ത്രീയാണെന്ന വ്യാജേനെയാണ് പ്രതി പരിചയപ്പെട്ടത്.

തുടർന്നു പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷം തന്ത്രപരമായി നഗ്ന ചിത്രങ്ങൾ തട്ടിയെടുക്കുകയായിരുന്നു. തുടർന്നു, ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനെന്ന വ്യാജേനെ പാലായിൽ യുവതിയെ വിളിച്ചു വരുത്തി.

പാലായിലെ ഹോട്ടലിലെ മുറിയിൽ എത്തിച്ച ശേഷം യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. തുടർന്നു ഈ വീഡിയോയും ചിത്രവും പ്രതി പകർത്തി. പിന്നീട് ഒരു തവണ കൂടി ഇതേ ലോഡ്ജിൽ വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിച്ചു.

പിന്നീട്, യുവതിയെ പല തവണ ഇയാൾ വിളിച്ചെങ്കിലും യുവതി വരാൻ തയ്യാറായില്ല. തുടർന്നു ഒരു സ്വകാര്യ ആപ്പ് ഉപയോഗിച്ച് യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത ശേഷം യുവതിയുടെ ഫോണിലെ നമ്പരുകളിലേയ്‌ക്കെല്ലാം ഈ ചിത്രങ്ങളും വീഡിയോയും അയച്ചു നൽകി.

ഇതിനു ശേഷം സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച ശേഷം ചിത്രങ്ങളും വീഡിയോയും പ്രതി പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിയുടെ ശല്യം അതിരൂക്ഷമാകുകയും വീഡിയോയും ചിത്രവും വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ യുവതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകുകയായിരുന്നു.